Skip to main content

ടെക്നോപാര്‍ക്കില്‍ ബോംബ്‌ പൊട്ടി, പൊട്ടിയില്ല...!!!

ഇന്ന് രാവിലെ ഓഫീസില്‍ മര്യാദക്ക് ജോലി ചെയ്തോണ്ട് ഇരുന്നപ്പോള്‍ ഒരു പത്തര മണിയായപ്പോള്‍ റിസെപ്ഷനില്‍ എന്തോ ബഹളം കേട്ടു. ചെന്ന് നോക്കിയപ്പോള്‍ നമ്മുടെ എച്ചാര്‍ സോഫിയും കൂട്ടരും. കാര്യം കേട്ടു കഴിഞ്ഞപ്പോള്‍ ചിരിക്കണോ ഓടണോ എന്നറിയാന്‍ പാടില്ലാത്ത ഒരു അവസ്ഥ. സത്യം പറയാല്ലോ, ചിരിച്ചു പോയി. കാര്യം നിങ്ങള്‍ക്കും അറിയണ്ടേ. നമ്മുടെ നിള ബില്ടിങ്ങില്‍ ആരോ ഒരു ബാഗ്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അതിനകത്ത് ബോംബ്‌ ആണെന്ന്. കേട്ടില്ലേ പൂരം. ഇതുവരെ ഒരു നാടന്‍ ബോംബ്‌ പോലും കണ്ടിട്ടില്ലാത്ത ഞാന്‍ ചിരിച്ചു, പൊട്ടിച്ചിരിച്ചു. ഒരു അവഞ്ജയോടെ ഇതിനെ കൊഞ്ഞനം കുത്തി കാണിച്ചിട്ട് വീണ്ടും ഞാന്‍ ജോലിചെയ്യാന്‍ തുടങ്ങി. അപ്പോഴാണ്‌ പറയുന്നത് സംഭവം സത്യം ആണെന്ന്. അപ്പോള്‍ മനസ്സില്‍ കുറച്ചു പേടിയൊക്കെ തോന്നാതിരുന്നില്ല. എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ നമ്മള്‍ എല്ലാരും പുറത്തേക്കു ഇറങ്ങി. നോക്കുമ്പോള്‍ എന്താ കഥ, നിളയിലെ എല്ലാ ഓഫീസിലെയും എല്ലാ ജീവനക്കാരും കെട്ടിടത്തിനു വെളിയിലേക്ക് ഇറങ്ങുന്നു. പക്ഷെ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു. ഒറ്റ ഒരുത്തന്റെ / ഒരുത്തിയുടെ മുഖത്ത് സ്വല്പം പോലും ഭയം കണ്ടില്ല. കുറച്ചു സമയം ജോലി ചെയ്യാതെ ഇരിക്കാന്‍ പറ്റിയല്ലോ എന്നാ ഒരു ഭാവം. എന്റെ മനസ്സിലും ഇത് തന്നെയായിരുന്നു.

ഞാനും വിനുവും ശ്രീജിത്തും അഭിലാഷും ഹരിയും കൂടി പതുക്കെ നിളയെ ഒരു പ്രദക്ഷിണം വച്ചിട്ട് വരാമെന്ന് തീരുമാനിച്ചു. ആ തീരുമാനത്തിന് പുറകില്‍ മറ്റൊരു ദുരുദ്ദേശം കൂടി ഉണ്ടെന്നു കൂട്ടിക്കോളു. ഇപ്പൊ പോയാല്‍ നിളയിലുള്ള എല്ലാ സുന്ദരികളെയും കാണാം. എല്ലാം പുറത്തിറങ്ങി നില്‍ക്കുകയല്ലേ. അങ്ങനെ നമ്മള്‍ നടന്നു നടന്നു നിളയുടെ മുന്‍വശത്ത് എത്തിയപ്പോളല്ലേ സംഗതിയുടെ ഗൗരവം മനസ്സിലായത്‌. അവിടം മുഴുവന്‍ പോലിസുകാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. കെട്ടിടത്തിനു ഉള്ളിലേക്ക് പ്രവേശിക്കാനുള്ള എല്ലാ വാതിലുകളും അവര്‍ അടച്ചു. അങ്ങനെ നമ്മള്‍ അവിടെ കുറെ നേരം നിന്ന് രംഗം വീക്ഷിച്ചു. അപ്പോഴാണ്‌ ഓര്‍ത്തത്‌, ഭാര്യയെ വിളിച്ചു കാര്യം പറയാമെന്നു. ഇനി ചിലപ്പോള്‍ പറയാന്‍ പറ്റിയില്ലെങ്കിലോ. അതുകൊണ്ട് അപ്പോള്‍ തന്നെ വിളിച്ചു. കാര്യം പറഞ്ഞു. ആദ്യം അവള്‍ വിശ്വസിച്ചില്ല. കൂടുതല്‍ പറഞ്ഞു പേടിപ്പിക്കാനും പോയില്ല ഞാന്‍. പാവം. അവള്‍ പറഞ്ഞു ഏതെങ്കിലും ബസില്‍ കയറി വീട്ടില്‍ പോകാന്‍. പേടിക്കണ്ടാന്നു പറഞ്ഞു ഫോണ്‍ വച്ചിട്ട് ഞാന്‍ വീണ്ടും രംഗം വീക്ഷിക്കാന്‍ തുടങ്ങി.

അപ്പോള്‍ വിനു ചെന്ന് ഒരു പോലീസുകാരനോട്‌ കാര്യം ചോദിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു, ആ ബാഗിനുള്ളില്‍ ബോംബാണെന്നു 90 % നമ്മള്‍ ഉറപ്പിച്ചിട്ടുണ്ടെന്നും ഇനി അതൊന്നൂടെ കണ്‍ഫേം ചെയ്യാന്‍ വേണ്ടി ബോംബ്‌ സ്ക്വാഡ് ഇപ്പോള്‍ എത്തുമെന്നും അയാള്‍ പറഞ്ഞു. അല്പം കഴിഞ്ഞപ്പോള്‍ ഫയര്‍ എഞ്ചിന്‍ ചീറിപ്പാഞ്ഞു മണിയും മുഴക്കി ലൈറ്റ് ഇട്ടു വന്നു നിന്നു. അല്പം കൂടി കഴിഞ്ഞപ്പോള്‍ ഡോഗ് സ്ക്വാഡ് വന്നു. ഒരു വെളുത്ത സുന്ദരന്‍ പട്ടി. എല്ലാരും ആകാംക്ഷയോടെ നോക്കികൊണ്ട്‌ നില്‍ക്കുകയാണ്. അപ്പോളതാ എനിക്ക് ഒരു ഫോണ്‍ കാള്‍ വന്നു. എന്റെ ഭാര്യ. ബോംബ്‌ പൊട്ടിയോ എന്നറിയാന്‍ വേണ്ടി വിളിക്കുന്നു. ഞാന്‍ പറഞ്ഞു ഇല്ല, പൊട്ടിയില്ല, ഇപ്പ പൊട്ടും. എന്നിട്ട് പിന്നെ വിളിക്കാമെന്നു പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.

ആ സുന്ദരന്‍ പട്ടി പതുക്കെ പതുക്കെ നടന്നു നടന്നു ആ ബാഗ്‌ ഇരിക്കുന്ന സ്ഥലത്തേക്ക് നടന്നു. അപ്പഴല്ലേ രസം. എല്ലാരും കൂടി അതിന്റെ പുറകെ പോകുന്നു. ഹി ഹി ഹി. ഞാന്‍ പോയില്ല. ഞാന്‍ നിന്നിടത്തു തന്നെ അനങ്ങാതെ നിന്നു. വല്ലതും സംഭവിച്ചാലും എനിക്കൊന്നും പറ്റരുതല്ലോ. എങ്ങനെയുണ്ടെന്റെ ബുദ്ധി ?
ആ പട്ടി മന്ദം മന്ദം നടന്നു നടന്നു ആ ബാഗിന്റെ അടുത്ത് ചെന്ന് ഒന്ന് മണം പിടിച്ചു. ഉദ്വേഗം നിറഞ്ഞ നിമിഷങ്ങള്‍. ഇപ്പ പൊട്ടും, ഇപ്പ പൊട്ടും ബോംബ്‌. പട്ടി ഒന്നൂടെ മണം പിടിച്ചു. ഇല്ല പൊട്ടിയില്ല. ഒന്നും സംഭവിക്കുന്നില്ല. വീണ്ടും ഒന്നൂടെ മണം പിടിച്ചു. പിന്നെ ഒരു നിമിഷം പോലും അത് അവിടെ നിന്നില്ല. അത് അതിന്റെ ജോലി നോക്കി അതിന്റെ പാട്ടിനു പോയി. അല്ല പിന്നെ. നല്ലൊരു ബോംബ്‌ കണ്ടുപിടിക്കാം എന്നും പറഞ്ഞു വിളിച്ചോണ്ട് വന്നിട്ട് ആളെ കളിയാക്കുന്നോടാ തെണ്ടീ എന്ന് പട്ടി അതിന്റെ മുതലാളിയോട് ചോദിക്കുംപോലുള്ള ഒരു ഭാവമായിരുന്നു പട്ടിക്കു പിന്നെ ഉണ്ടായിരുന്നത്. ഇങ്ങനെ കളിയാക്കാന്‍ മാത്രം ഞാന്‍ എന്ത് തെറ്റാണ് ഈ സോഫ്റ്റ്‌വെയര്‍ മണ്ടന്മാരോട് ചെയ്തത്... ദൈവമേ ഇവനൊക്കെ നല്ലത് വരുത്തണേ... എന്നിട്ട് ആ ശ്വാനപ്രമുഖന്‍ തന്റെ സ്വന്തം ജീപ്പില്‍ കയറി ഇരുന്നു. ഇനി ഇവിടെ നിന്നു കൂടുതല്‍ നാണം കെടുന്നതിന് മുന്‍പ് വീട്ടില്‍ പോയേക്കാം എന്ന് വിചാരിച്ചു കാണും അത്.

ഇനി നമുക്ക് ബോംബിലേക്ക് വരാം. നിളയുടെ മുന്‍പില്‍ സൈഡിലായി വേസ്റ്റ് ഇടാന്‍ വേണ്ടി ഒരു ബോക്സ്‌ വച്ചിട്ടുണ്ട്. അതിനു വെളിയില്‍ പുറകു വശത്തായാണ് ഒരു കറുത്ത ബാഗ്‌ കണ്ടത്. അതിനെ അവിടെ കൊണ്ട് വക്കുന്നത് ആരും കണ്ടില്ലായിരുന്നു. അതുകൊണ്ടാണ് അതിനെ ബോംബായി തെറ്റിദ്ധരിച്ചത്. അതിനകത്ത് എന്താണെന്നല്ലേ. ഏതോ ഒരു പാവം പിടിച്ചവന്‍ അവന്റെ റൂമിലെ കുറച്ചു വേസ്റ്റ് വന്ന സാധനങ്ങള്‍ ഒരു ബാഗിലാക്കി കളയാന്‍ വേണ്ടി അവിടെ കൊണ്ട് വന്നു വച്ചതാണ്. ആ ബാഗ്‌ അതുപോലെ ബോക്സിനുള്ളില്‍ കയറില്ല. അതുകൊണ്ടാണ് അവന്‍ അതിനെ വെളിയില്‍ വച്ചത്. അത് ഇത്ര വലിയ പുലിവാല്‍ പിടിക്കുമെന്ന് അവന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചു കാണില്ല. എന്തായാലും അവനെ പോലീസ് ചോദ്യം ചെയ്യാനായി കൊണ്ട് പോയി. പിന്നീട് എന്തായോ എന്തോ ???

അങ്ങനെ ഏകദേശം ഒരു മണിക്കൂറത്തെ ഉദ്വേഗ ജനകമായ നിമിഷങ്ങള്‍ക്ക് ശേഷം വീണ്ടും പണിപ്പുരയിലേക്ക് പ്രവേശിച്ചു. ദൂരെ ഇരിക്കുന്ന സായിപ്പിന്റെ വായില്‍ നിന്നും തെറി കേള്‍ക്കാന്‍.


എന്ന് നിങ്ങളുടെ സ്വന്തം
പനങ്ങോടന്‍

Comments

  1. നീയൊക്കെ ജോലിചെയ്യുന്നിടമല്ലേ, അവിടെ ബോംബുവെച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ...


    ഞാന്‍ ഹരിയെ വിളിച്ച് തത്സമയവിവരണം കേള്‍ക്കുന്നുണ്ടായിരുന്നു.

    ReplyDelete
  2. """ഇപ്പൊ പോയാല്‍ നിളയിലുള്ള എല്ലാ സുന്ദരികളെയും കാണാം. എല്ലാം പുറത്തിറങ്ങി നില്‍ക്കുകയല്ലേ."""

    Mrs. Archana Rahul.....

    Kando chettante durudhesham ....chakan pokunna nerathum ....Ithu vaayichittu pandathe oru pazhamchollu orma varunnu... kurukkan chathalum kannu kozhi koottil :)

    rahul alia...blog kollam :)

    ReplyDelete

Post a Comment

Popular posts from this blog

അവനും അവളും

അവനും അവളും. അവരെ രണ്ടുപേരെയും എനിക്ക് വളരെ നന്നായി അറിയാം. അവനെയാണോ അവളെയാണോ എനിക്ക് ഏറ്റവും കൂടുതല്‍ നന്നായി അറിയാവുന്നതെന്ന് ചോദിച്ചാല്‍, ഉത്തരമില്ല ആരെയാണെന്ന്. ജനിച്ച നാള്‍ മുതല്‍ ഞാന്‍ കൂടെ കൊണ്ട് നടക്കുന്നതാണു അവനെ. ഇന്നുവരെ ഈ നിമിഷം വരെ നമ്മള്‍ പിരിഞ്ഞിരുന്നിട്ടില്ല. പക്ഷെ അവളെ ഞാന്‍ പരിചയപ്പെട്ടിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. അന്നാണ് അവനും അവളും പരസ്പരം കാണുന്നത്, അവന് അവളെയും അവള്‍ക്ക് അവനെയും ഇഷ്ടമാണെന്ന് പറയുന്നത്. അതിനു ശേഷം അവര്‍ തമ്മില്‍ ഒരുപാട് അടുത്തു. എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറഞ്ഞു. മനസ്സില്‍ വിഷമമോ സന്തോഷമോ എന്തുണ്ടായാലും അവര്‍ പരസ്പരം പങ്കുവച്ചു. അല്പം പോലും പിശുക്ക് അവര്‍ അതില്‍ കാണിച്ചില്ല. കാലക്രമേണ അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി. അവന്‍ ആരെയെങ്കിലും ഇത്രക്ക് സ്നേഹിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല, ഇനി ആരെയെങ്കിലും ഇതിനേക്കാള്‍ കൂടുതല്‍ സ്നേഹിക്കാന്‍ പറ്റുമോ എന്നും എനിക്കറിയില്ല, കാരണം അത്രയ്ക്ക് ഇഷ്ടമാണ് അവന് അവളെ. കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നുമെങ്കിലും സത്യം അതാണ്‌. അവള്‍ക്ക് അവനോടും അങ്ങനെ തന്നെയാണ്. ഞാന്‍ എന്തിനാണ് അവരെക്കുറിച്ച് എഴുതുന്നതെന്...

മാണിക്യക്കല്ല്

ഇന്ന് രാവിലെ അനുവും(എന്റെ ഭാര്യ) ഞാനും കൂടി ഓഫീസിലേക്ക് പോകുന്ന വഴിക്ക്, ഈഞ്ചക്കല്‍ കഴിഞ്ഞപ്പോള്‍ ഒരു സിനിമ പോസ്റ്റര്‍ കണ്ടു. കണ്ടപ്പോള്‍ തന്നെ അത് നമ്മള്‍ക്ക് ഇഷ്ടപ്പെട്ടു. പ്രിഥ്വിരാജ് ഒരു കണ്ണടയൊക്കെ വച്ച് മുണ്ടൊക്കെ ഉടുത്ത് നില്‍ക്കുന്ന ഒരു മനോഹരമായ പോസ്റ്റര്‍. നോക്കിയപ്പോള്‍ സിനിമയുടെ പേര് മാണിക്യക്കല്ല് എന്നാണെന്നും അത് ഇന്നാണ് റിലീസ് ചെയ്യുന്നതെന്നും മനസ്സ്ലായി. അപ്പോള്‍ തന്നെ ഞാന്‍ അവളോട്‌ ചുമ്മാ ഒന്ന് ചോദിച്ചു നോക്കി, ഇന്ന് വൈകുന്നേരം നമുക്ക് ഈ സിനിമയ്ക്കു പോയാലോ എന്ന്. അത് ചോദിച്ചപ്പോള്‍ അവളുടെ മുഖത്തുണ്ടായ സന്തോഷം കാണണം. ഒരു നൂറു വാട്ട് ഹാലോജെന്‍ കത്തിയതുപോലെ ഉണ്ടായിരുന്നു. പിന്നെ അവളെ അവളുടെ ഓഫീസില്‍ ആക്കിയതിന് ശേഷം ഞാന്‍ എന്റെ ഓഫീസില്‍ എത്തി. സിനിമയ്ക്കു പോണം. പക്ഷെ എങ്ങനെ പോകും. ഇന്നല്ലേ റിലീസിംഗ് ദിവസം. എങ്ങനെ ടിക്കറ്റ്‌ എടുക്കും, ആര് ടിക്കറ്റ്‌ എടുക്കും. വൈകുന്നേരം ഒരു കല്യാണത്തിനും പോണം. എന്ത് ചെയ്യും. അങ്ങനെ വിഷമിച്ചു ഇരിക്കുമ്പോളാണ് ഒരു ദൈവ ദൂതനെപോലെ വിനു പറഞ്ഞത് അവന്‍ ടിക്കറ്റ്‌ ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്തു തരാമെന്നു. ഇത് കേട്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷം കാണണം. ഇവി...

ആനകളുടെ നീരാട്ട് കണ്ടുകൊണ്ടൊരു ബോട്ട് യാത്ര

 "സാധാരണ ബോട്ട് യാത്രയിൽ മൃഗങ്ങളെ ധാരാളമായി കാണാറുണ്ട്, എന്നാൽ ആനകൾ നീന്തി ഒരു കരയിൽ നിന്നും മറുകരയിലേക്ക് പോവുന്നത് വളരെ വിരളമായി മാത്രേ കാണാൻ പറ്റു. അത് നിങ്ങൾക്ക് ഇപ്പൊ കാണാം.. ആരും ബഹളം വയ്ക്കരുത്.. ദേ അങ്ങോട്ട് നോക്കിക്കേ" ബോട്ടിലെ ജീവനക്കാരൻ ചേട്ടൻ അത് പറഞ്ഞപ്പോൾ ആണ് നമ്മൾ കുറച്ചു ദൂരെയായി ആ കാഴ്ച കണ്ടത്, ഒരു കൂട്ടം ആനകൾ വെള്ളത്തിലൂടെ നീന്തി അപ്പുറത്തെ കരയിലേക്ക് പോവുന്നു.  തേക്കടി ജലാശയത്തിലൂടെയുള്ള എന്റെ മൂന്നാമത്തെ ബോട്ട് യാത്രയാണ് ഇത്. പക്ഷെ ഇന്നുവരെ ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടില്ലായിരുന്നു. ഇത്തവണ എന്തുകൊണ്ടും ഭാഗ്യമുള്ള ദിവസമായിരുന്നു. കാരണം ബോട്ടിൽ കേറാൻ വേണ്ടി നിൽക്കുമ്പോൾ തന്നെ അപ്പുറത്തെ കരയിൽ ഏഴോളം ആനകളും കുട്ടിയാനകളും വെള്ളം കുടിക്കാൻ വേണ്ടി വന്നിട്ടുണ്ടായിരുന്നു, കൂടാതെ കാട്ടുപോത്തുകൾ, മ്ലാവുകൾ ഇങ്ങനെ ഒരുപാടു മൃഗങ്ങളെ ബോട്ട് യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ കാണാൻ പറ്റി. തേക്കടി ജലാശയത്തിലൂടെയുള്ള യാത്ര ഒരു പ്രത്യേക അനുഭവമാണ് എല്ലായ്പ്പോഴും സമ്മാനിക്കുന്നത്. എന്റെ ആദ്യത്തെ യാത്ര ഏകദേശം 12 വർഷങ്ങൾക്കു മുൻപായിരുന്നു. രണ്ടാമത്തേത് ഫെബ്രുവരി 2021 ലും മൂന്നാമത്തേത്...