Skip to main content

വാല്‍പ്പാറ - മറക്കാന്‍ പറ്റാത്ത അനുഭവം

സാധാരണ എല്ലാരും അവര്‍ നടത്തിയ യാത്രകളെക്കുറിച്ചും ആ യാത്രകളില്‍ അവര്‍ കണ്ട സ്ഥലങ്ങളെക്കുറിച്ചും അവയുടെ സൗന്ദര്യത്തെക്കുറിച്ചുമൊക്കെ ഒരുപാട് കാര്യങ്ങള്‍ എഴുതിക്കാണാറുണ്ട്. ഞാനും ചിലപ്പോഴൊക്കെ അങ്ങനെ ശ്രമിക്കാറുണ്ട്, പക്ഷെ ഒരുപാടൊന്നും എഴുതിയിട്ടില്ല എന്നതാണ് സത്യം. ഓരോ തവണ യാത്ര പുറപ്പെടുന്നതിനു മുന്‍പും വിചാരിക്കും യാത്രയെക്കുറിച്ച് ബ്ലോഗില്‍ എഴുതണമെന്ന്. ഒരിക്കലും അത് നടക്കാറില്ല. മടിയാണ് അതിനു പ്രധാന കാരണം. പിന്നെ യാത്രയില്‍ എടുത്ത എതെങ്കിലുമൊക്കെ നല്ല ഫോട്ടോസ് ഉണ്ടെങ്കില്‍ അതിനെ എടുത്ത് ഫേസ്ബുക്കില്‍ അപ്‌ലോഡ്‌ ചെയ്ത് ലൈക്കുകളുടെ എണ്ണം കൂട്ടാനുള്ള ആവേശവും. ഇത് രണ്ടുമാണ് ബ്ലോഗ്‌ എഴുതാതിരിക്കാനുള്ള കാരണങ്ങള്‍. അതുകൊണ്ട് ഇത്തവണ യാത്ര പുറപ്പെടുമ്പോള്‍ ബ്ലോഗ്‌ എഴുതുന്നതിനെക്കുറിച്ച് ചിന്തിച്ചതുപോലും ഇല്ലായിരുന്നു. പക്ഷെ പതിവിനു വിപരീതമായി ഇത്തവണത്തെ യാത്ര എന്നെക്കൊണ്ട് എഴുതിച്ചിരിക്കുന്നു. അതിനു കാരണം യാത്രയിലുണ്ടായ ചില കാര്യങ്ങളാണ്.

ടെക്നോപാര്‍ക്കില്‍ നിന്നും മൂന്നാര്‍ വഴി വാല്‍പ്പാറ, അവിടന്ന് ആതിരപ്പള്ളി വഴി തിരകെ വരിക ഇതായിരുന്നു നമ്മുടെ ഇത്തവണത്തെ യാത്രാ റൂട്ട്. പതിവുപോലെ നമ്മള്‍ അഞ്ചുപേര്‍, ഞാന്‍, ടോണി, വിനു, അനൂപ്‌, അരുണ്‍. കൂടെ അനൂപിന്റെ കാറും, സ്കോഡ ഫാബിയ. മൂന്നാറില്‍ രണ്ടു ദിവസത്തെ താമസത്തിനും സ്ഥലം കാണലിനും ശേഷം മൂന്നാം ദിവസം രാവിലെ മറയൂര്‍ വഴി വാല്‍പ്പാറക്ക് തിരിച്ചു. വാല്‍പ്പാറയെക്കുറിച്ച് കൂടുതലൊന്നും നമുക്ക് അറിയില്ലായിരുന്നു. നാല്പത് ഹെയര്‍പിന്‍ വളവുകള്‍ കയറിച്ചെന്നു ഒരു മലയുടെ മുകളില്‍ എത്തുമ്പോള്‍ കാണുന്ന ഒരു കൊച്ചു സ്ഥലം. അതാണ്‌ വാല്‍പ്പാറ. നമുക്ക് അത്രയേ അറിയൂ. അങ്ങനെ പോകുന്ന വഴിക്ക് ആഴിയാര്‍ ഡാം കാണാന്‍ പറ്റും. ഡാമില്‍ വെള്ളം വളരെ കുറവാണ് ഇപ്പോള്‍. അത് കഴിയുമ്പോള്‍ അണ്ണാമല ടൈഗര്‍ റിസേര്‍വ് ഏരിയ ആണ്. അവിടന്നാണ് ഹെയര്‍പിന്‍ വളവുകള്‍ തുടങ്ങുന്നത്. കഴിഞ്ഞ രണ്ടു ദിവസം മൂന്നാറിലെ കൊടും തണുപ്പും തലേ ദിവസത്തെ ഉറക്കം ശരിയാവാത്തതും കാരണം എനിക്ക് നല്ല തലവേദനയും ജലദോഷവും തൊണ്ട വേദനയും തുടങ്ങിയിരുന്നു. ഈ നാല്പതു ഹെയര്‍പിന്‍ വളവുകളും കൂടിയായപ്പോള്‍ ഞാന്‍ ശരിക്കും ബുദ്ധിമുട്ടി.

മുകളിലേക്ക് പോകുന്തോറും ആഴിയാര്‍ ഡാമിന്റെയും ഹെയര്‍പിന്‍ വളവുകളുടെയും മനോഹരമായ ഫോട്ടോകള്‍ നമുക്ക് എടുക്കാന്‍ പറ്റി.





അങ്ങനെ വൈകുന്നേരം ആയപ്പോള്‍ ഞങ്ങള്‍ വാല്‍പ്പാറ എത്തി. ചുറ്റും തേയിലത്തോട്ടങ്ങള്‍ കൊണ്ട് നിറഞ്ഞ ഒരു മനോഹര പ്രദേശം. ഒരു കൊച്ചു ടൌണ്‍. മൂന്നാറിനെപ്പോലെയുള്ള ഒരു സ്ഥലം. അവിടെ ഒരു ടൂറിസ്റ്റ് ഹോമില്‍ ഞങ്ങള്‍ മുറിയെടുത്തു. എനിക്കാണെങ്കില്‍ എവിടെയെങ്കിലും ഒന്ന് ചുരുണ്ടുകൂടിക്കിടന്നു ഉറങ്ങണം എന്ന ഒറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ. ചെന്നപാടെ തന്നെ ഞാന്‍ കിടന്നുറങ്ങി. രാത്രി ഏകദേശം 8.45 വരെ ഞാന്‍ ഉറങ്ങി. അതിനു ശേഷം എന്റെ കൂട്ടുകാര്‍ എന്നെ വിളിച്ചുണര്ത്തുകയും ഞങ്ങള്‍ ഒരുമിച്ചു ഫുഡ് കഴിക്കാന്‍ പോവുകയും ചെയ്തു. നമ്മുടെ ലോഡ്ജിനു കുറച്ചു മുകളിലുള്ള ഒരു ഹോട്ടലില്‍ ആണ് കഴിക്കാന്‍ പോയത്. ഞാന്‍ ഒരു സാദാ ദോശയാണ് പറഞ്ഞത്. ബാക്കിയുള്ളവര്‍ അവര്‍ക്ക് വേണ്ടതും ഓര്‍ഡര്‍ ചെയ്തു. അല്പസമയത്തിനകം തന്നെ വെയിറ്റര്‍ പയ്യന്‍ നമ്മള്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ഓരോന്നായി കൊണ്ട് വന്നു തന്നു. ഒരു സാധാരണ തമിഴ് പയ്യന്‍. വസ്ത്ര ധാരണത്തിലോ സംസാരത്തിലോ പെരുമാറ്റത്തിലോ യാതൊരു പ്രത്യേകതയും തോന്നാത്ത ഒരാള്‍. നെറ്റിയില്‍ ചന്ദനക്കുറിയുണ്ട്.

സത്യം പറഞ്ഞാല്‍ എനിക്ക് ആഹാരം വേണമെന്ന് തന്നെയില്ലായിരുന്നു. പിന്നെ എല്ലാര്‍ക്കുംകൂടി ഒരുമിച്ചിരുന്ന് കഴിക്കാമല്ലോ എന്നോര്‍ത്താണ് ഞാനും ഫുഡ് ഓര്‍ഡര്‍ ചെയ്തത്. പക്ഷെ ഞാന്‍ എത്ര ശ്രമിച്ചിട്ടും എനിക്ക് കഴിക്കാന്‍ പറ്റുന്നില്ല്ല. വായ്ക്ക് രുചി തോന്നാത്തത് കൊണ്ടോ അതോ തൊണ്ട വേദന ആയതുകൊണ്ടോ എന്താണെന്നറിയില്ല എനിക്ക് ആഹാരം കഴിക്കാന്‍ പറ്റുന്നില്ലായിരുന്നു. എന്റെ വിഷമം കണ്ടിട്ട് ആ വെയിറ്റര്‍ പയ്യന്‍ എന്ത് പറ്റി എന്ന് എന്നോട് ചോദിച്ചു. ഞാന്‍ തൊണ്ട വയ്യ എന്ന് പറഞ്ഞപ്പോള്‍ ഇപ്പൊ വരാമെന്നും പറഞ്ഞ് ആ പയ്യന്‍ അകത്തേക്ക് കയറിപ്പോയി. രണ്ടുമൂന്ന് മിനിറ്റ് കഴിഞ്ഞപ്പോള്‍ കൈയില്‍ ഒരു കപ്പുമായി അവന്‍ തിരികെ വന്നു. ആ കപ്പ്‌ എനിക്ക് തന്നിട്ട് എന്നോട് അത് കുടിക്കാന്‍ പറഞ്ഞു. ഞാന്‍ നോക്കിയപ്പോള്‍ ആ കപ്പില്‍ ചെറുതായി ചൂടാക്കിയ പാലും ആ പാലിലേക്ക് കുറച്ച് കുരുമുളക് പൊടിയും ഇട്ടിരിക്കുന്നു. ആദ്യം ഞാന്‍ കുറച്ചു കുടിച്ചു നോക്കി. കൊള്ളാം, നല്ല സ്വയമ്പന്‍ സാധനം. പിന്നെ ഞാന്‍ അത് മുഴുവനും കുടിച്ചു തീര്‍ത്തു. അതും വളരെ സ്മൂത്തായി. അപ്പോള്‍ എനിക്ക് കുറച്ചു ഉന്മേഷമൊക്കെ വന്നപോലെ തോന്നി. മൊത്തത്തില്‍ ഒരാശ്വാസം കിട്ടിയപോലെ. അതിനിടക്ക് ടോണിയളിയന്‍ ഒരു ചോദ്യം. നിനക്ക് ഏത് ഫുഡ് കഴിക്കാനാണ് കൂടുതല്‍ ഇഷ്ടമെന്ന്. ഞാന്‍ പറഞ്ഞു ഇഡ്ഡലിയാണെന്ന്. അങ്ങനെ ഞങ്ങള്‍ അവിടെനിന്നും കാശൊക്കെ കൊടുത്ത് വെയിറ്റര്‍ പയ്യനോട് നന്ദിയൊക്കെ പറഞ്ഞ് ഇറങ്ങി. അപ്പോള്‍ ടോണിയും വിനുവും കൂടി ഇപ്പൊ വരാമെന്നും പറഞ്ഞ് എങ്ങോട്ടോ പോയി. ബാക്കി നമ്മള്‍ മൂന്നുപേരും കൂടി തിരികെ റൂമിലേക്ക്‌ വന്നു. റൂമിലെത്തിയപാടേ ഞാന്‍ വീണ്ടും കിടന്നു. ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിനുവും ടോണിയും കൂടി കൈയില്‍ രണ്ടു പൊതികളുമായി വന്നു. എനിക്കായി മൂന്നു ഇഡ്ഡലിയും ചമ്മന്തിയും പിന്നെ ഗ്ലൂക്കോസും. ആ രാത്രിയില്‍ അവര്‍ എവിടെയോ പോയി എനിക്കുവേണ്ടി ഇതൊക്കെ വാങ്ങി വന്നിരിക്കുന്നു. ഞാന്‍ ഒട്ടും പ്രതീക്ഷിചില്ല. പ്രതീക്ഷിക്കാതെ കിട്ടുമ്പോളാണല്ലോ മധുരം കൂടുന്നത്. ഞാന്‍ ഒന്നും കഴിക്കാത്തോണ്ട് അവര്‍ പോയി എനിക്കിഷ്ടപ്പെട്ട ഭക്ഷണം വാങ്ങിക്കൊണ്ടു വന്നതാ. ഞാന്‍ അതില്‍ ഒന്നര ഇഡ്ഡലി കഴിച്ചു, കൂടെ ഗ്ലൂക്കോസും. ബാക്കി അനൂപും ടോണിയും കൂടി തീര്‍ത്തു. അന്ന് ഞാന്‍ നല്ലോണം ഉറങ്ങി.

പിറ്റേന്ന് രാവിലെ എണീറ്റപ്പോള്‍ നല്ല മാറ്റം ഉണ്ടായി എനിക്ക്. തലവേദന മാറി, തൊണ്ട വേദന കുറഞ്ഞു. ആകെമൊത്തം ഒരു ഉഷാര്‍. രാവിലത്തെ ഭക്ഷണം കഴിക്കാന്‍ വേണ്ടി നമ്മള്‍ വീണ്ടും അതെ ഹോട്ടെലില്‍ തന്നെ പോയി. നമ്മളെ കണ്ടതും ആ വെയിറ്റര്‍ പയ്യന്‍ എന്റെ തൊണ്ട വേദന എങ്ങനെയുണ്ടെന്ന് ചോദിച്ചു. വേദന വളെരെയധികം കുറഞ്ഞെന്നും ഇന്നലത്തെ മരുന്ന് ശരിക്കും ഏറ്റു എന്നും നമ്മള്‍ പറഞ്ഞു. നമ്മള്‍ ഫുഡ് ഓര്‍ഡര്‍ ചെയ്തു , കൂടെ ചായയും. പക്ഷെ ആ പയ്യന്‍ എനിക്ക് കൊണ്ട് വന്നത് ചായക്കു പകരം മറ്റൊരു സാധനം ആയിരുന്നു. നല്ല ചൂട് ചുക്ക് കാപ്പി. നല്ല എരിവും ഉണ്ടായിരുന്നു. ഞാന്‍ അതും വളരെയധികം സന്തോഷത്തോടെയും ആശ്ച്ചര്യതോടെയും കുടിച്ചു. സത്യം പറഞ്ഞാല്‍ അന്തം വിട്ടു പോയി. ഇങ്ങനെയും ആള്‍ക്കാരുണ്ടോ ? യാതൊരു മുന്‍പരിചയവും ഇല്ലാത്ത, എവിടെ നിന്നോ വന്ന്, എങ്ങോട്ടെക്കോ പോകുന്ന നമ്മള്‍ക്ക് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യാന്‍ ആ പയ്യനെന്തായിരുന്നു നമ്മളോട്. അറിയില്ല. പക്ഷേ, ഒന്നു മനസ്സിലായി, ഭൂമിയില്‍ നന്മ അവസാനിച്ചിട്ടില്ല. അത് ഏതെങ്കിലും രൂപത്തില്‍ നമ്മെ സഹായിക്കാന്‍ നമ്മോടു കൂടെത്തന്നെ ഉണ്ടാവും, ചിലപ്പോള്‍ നമ്മളില്‍ ഒരാളായി, അല്ലെങ്കില്‍ ചിലപ്പോള്‍ ഒരു അപരിചിതന്റെ രൂപത്തില്‍.

ആ ചിരിച്ച മുഖമുള്ള ചന്ദനക്കുറിയിട്ട വെയിറ്റര്‍ പയ്യനെ ഞാന്‍ എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല എന്നൊന്നും ഞാന്‍ പറയുന്നില്ല, പക്ഷെ കുറച്ചു കാലത്തേക്കെങ്കിലും എന്റെ മനസ്സില്‍ മായാതെ നില്‍ക്കും. ഇനിയൊരിക്കല്‍ വാല്‍പ്പാറ പോവുകയാണെങ്കില്‍ ആ ഹോട്ടെലില്‍ ഒന്നുകൂടി കയറണം, അവനെ കണ്ടുമുട്ടാമെന്ന നേര്‍ത്ത പ്രതീക്ഷയൊടെ.

ഇത് ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒരു സംഭവമായി തോന്നില്ലായിരിക്കാം, പക്ഷെ എന്റെ ജീവിതത്തില്‍ ആദ്യത്തേതാണ്. അതായിരിക്കാം എനിക്ക് ഇതൊരു സംഭവമായി തോന്നുന്നത്. അല്ലാത്തവര്‍ ക്ഷമിക്കുക.


എന്ന് നിങ്ങളുടെ സ്വന്തം
പനങ്ങോടന്‍

Comments

  1. aliya kidilam...

    ഭൂമിയില്‍ നന്മ അവസാനിച്ചിട്ടില്ല. അത് ഏതെങ്കിലും രൂപത്തില്‍ നമ്മെ സഹായിക്കാന്‍ നമ്മോടു കൂടെത്തന്നെ ഉണ്ടാവും, ചിലപ്പോള്‍ നമ്മളില്‍ ഒരാളായി, അല്ലെങ്കില്‍ ചിലപ്പോള്‍ ഒരു അപരിചിതന്റെ രൂപത്തില്‍.

    ReplyDelete

Post a Comment

Popular posts from this blog

അവനും അവളും

അവനും അവളും. അവരെ രണ്ടുപേരെയും എനിക്ക് വളരെ നന്നായി അറിയാം. അവനെയാണോ അവളെയാണോ എനിക്ക് ഏറ്റവും കൂടുതല്‍ നന്നായി അറിയാവുന്നതെന്ന് ചോദിച്ചാല്‍, ഉത്തരമില്ല ആരെയാണെന്ന്. ജനിച്ച നാള്‍ മുതല്‍ ഞാന്‍ കൂടെ കൊണ്ട് നടക്കുന്നതാണു അവനെ. ഇന്നുവരെ ഈ നിമിഷം വരെ നമ്മള്‍ പിരിഞ്ഞിരുന്നിട്ടില്ല. പക്ഷെ അവളെ ഞാന്‍ പരിചയപ്പെട്ടിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. അന്നാണ് അവനും അവളും പരസ്പരം കാണുന്നത്, അവന് അവളെയും അവള്‍ക്ക് അവനെയും ഇഷ്ടമാണെന്ന് പറയുന്നത്. അതിനു ശേഷം അവര്‍ തമ്മില്‍ ഒരുപാട് അടുത്തു. എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറഞ്ഞു. മനസ്സില്‍ വിഷമമോ സന്തോഷമോ എന്തുണ്ടായാലും അവര്‍ പരസ്പരം പങ്കുവച്ചു. അല്പം പോലും പിശുക്ക് അവര്‍ അതില്‍ കാണിച്ചില്ല. കാലക്രമേണ അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി. അവന്‍ ആരെയെങ്കിലും ഇത്രക്ക് സ്നേഹിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല, ഇനി ആരെയെങ്കിലും ഇതിനേക്കാള്‍ കൂടുതല്‍ സ്നേഹിക്കാന്‍ പറ്റുമോ എന്നും എനിക്കറിയില്ല, കാരണം അത്രയ്ക്ക് ഇഷ്ടമാണ് അവന് അവളെ. കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നുമെങ്കിലും സത്യം അതാണ്‌. അവള്‍ക്ക് അവനോടും അങ്ങനെ തന്നെയാണ്. ഞാന്‍ എന്തിനാണ് അവരെക്കുറിച്ച് എഴുതുന്നതെന്...

മാണിക്യക്കല്ല്

ഇന്ന് രാവിലെ അനുവും(എന്റെ ഭാര്യ) ഞാനും കൂടി ഓഫീസിലേക്ക് പോകുന്ന വഴിക്ക്, ഈഞ്ചക്കല്‍ കഴിഞ്ഞപ്പോള്‍ ഒരു സിനിമ പോസ്റ്റര്‍ കണ്ടു. കണ്ടപ്പോള്‍ തന്നെ അത് നമ്മള്‍ക്ക് ഇഷ്ടപ്പെട്ടു. പ്രിഥ്വിരാജ് ഒരു കണ്ണടയൊക്കെ വച്ച് മുണ്ടൊക്കെ ഉടുത്ത് നില്‍ക്കുന്ന ഒരു മനോഹരമായ പോസ്റ്റര്‍. നോക്കിയപ്പോള്‍ സിനിമയുടെ പേര് മാണിക്യക്കല്ല് എന്നാണെന്നും അത് ഇന്നാണ് റിലീസ് ചെയ്യുന്നതെന്നും മനസ്സ്ലായി. അപ്പോള്‍ തന്നെ ഞാന്‍ അവളോട്‌ ചുമ്മാ ഒന്ന് ചോദിച്ചു നോക്കി, ഇന്ന് വൈകുന്നേരം നമുക്ക് ഈ സിനിമയ്ക്കു പോയാലോ എന്ന്. അത് ചോദിച്ചപ്പോള്‍ അവളുടെ മുഖത്തുണ്ടായ സന്തോഷം കാണണം. ഒരു നൂറു വാട്ട് ഹാലോജെന്‍ കത്തിയതുപോലെ ഉണ്ടായിരുന്നു. പിന്നെ അവളെ അവളുടെ ഓഫീസില്‍ ആക്കിയതിന് ശേഷം ഞാന്‍ എന്റെ ഓഫീസില്‍ എത്തി. സിനിമയ്ക്കു പോണം. പക്ഷെ എങ്ങനെ പോകും. ഇന്നല്ലേ റിലീസിംഗ് ദിവസം. എങ്ങനെ ടിക്കറ്റ്‌ എടുക്കും, ആര് ടിക്കറ്റ്‌ എടുക്കും. വൈകുന്നേരം ഒരു കല്യാണത്തിനും പോണം. എന്ത് ചെയ്യും. അങ്ങനെ വിഷമിച്ചു ഇരിക്കുമ്പോളാണ് ഒരു ദൈവ ദൂതനെപോലെ വിനു പറഞ്ഞത് അവന്‍ ടിക്കറ്റ്‌ ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്തു തരാമെന്നു. ഇത് കേട്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷം കാണണം. ഇവി...

ആനകളുടെ നീരാട്ട് കണ്ടുകൊണ്ടൊരു ബോട്ട് യാത്ര

 "സാധാരണ ബോട്ട് യാത്രയിൽ മൃഗങ്ങളെ ധാരാളമായി കാണാറുണ്ട്, എന്നാൽ ആനകൾ നീന്തി ഒരു കരയിൽ നിന്നും മറുകരയിലേക്ക് പോവുന്നത് വളരെ വിരളമായി മാത്രേ കാണാൻ പറ്റു. അത് നിങ്ങൾക്ക് ഇപ്പൊ കാണാം.. ആരും ബഹളം വയ്ക്കരുത്.. ദേ അങ്ങോട്ട് നോക്കിക്കേ" ബോട്ടിലെ ജീവനക്കാരൻ ചേട്ടൻ അത് പറഞ്ഞപ്പോൾ ആണ് നമ്മൾ കുറച്ചു ദൂരെയായി ആ കാഴ്ച കണ്ടത്, ഒരു കൂട്ടം ആനകൾ വെള്ളത്തിലൂടെ നീന്തി അപ്പുറത്തെ കരയിലേക്ക് പോവുന്നു.  തേക്കടി ജലാശയത്തിലൂടെയുള്ള എന്റെ മൂന്നാമത്തെ ബോട്ട് യാത്രയാണ് ഇത്. പക്ഷെ ഇന്നുവരെ ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടില്ലായിരുന്നു. ഇത്തവണ എന്തുകൊണ്ടും ഭാഗ്യമുള്ള ദിവസമായിരുന്നു. കാരണം ബോട്ടിൽ കേറാൻ വേണ്ടി നിൽക്കുമ്പോൾ തന്നെ അപ്പുറത്തെ കരയിൽ ഏഴോളം ആനകളും കുട്ടിയാനകളും വെള്ളം കുടിക്കാൻ വേണ്ടി വന്നിട്ടുണ്ടായിരുന്നു, കൂടാതെ കാട്ടുപോത്തുകൾ, മ്ലാവുകൾ ഇങ്ങനെ ഒരുപാടു മൃഗങ്ങളെ ബോട്ട് യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ കാണാൻ പറ്റി. തേക്കടി ജലാശയത്തിലൂടെയുള്ള യാത്ര ഒരു പ്രത്യേക അനുഭവമാണ് എല്ലായ്പ്പോഴും സമ്മാനിക്കുന്നത്. എന്റെ ആദ്യത്തെ യാത്ര ഏകദേശം 12 വർഷങ്ങൾക്കു മുൻപായിരുന്നു. രണ്ടാമത്തേത് ഫെബ്രുവരി 2021 ലും മൂന്നാമത്തേത്...