Skip to main content

തിമിരം

സമയം രാവിലെ 6.45. ഫോണടിക്കുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. നോക്കുമ്പോൾ അഭിലാഷാണ് വിളിക്കുന്നത്‌. അതിരാവിലെ രഞ്ജിത്ത് അവനെ വിളിച്ചിരുന്നെന്നും അവന്റെ ഭാര്യ പ്രിയങ്കയുടെ അച്ഛനും അമ്മയും അനിയനും പിന്നെ ആറ് കുടുംബ സുഹൃത്തുക്കളും ഒരു യാത്ര കഴിഞ്ഞ് മടങ്ങി വരുന്ന വഴി അവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടെന്നും അവരെല്ലാം മെഡിക്കൽ കോളേജിൽ അട്മിറ്റാണെന്നും പറഞ്ഞു. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ അഭിലാഷ് എന്നെ വീണ്ടും വിളിച്ചു. അപകടത്തിൽപ്പെട്ടവരിൽ നാലുപേർ മരിച്ചെന്നും അതിലൊരാൾ അനിയൻ ഉണ്ണിയാണെന്നും പറഞ്ഞു. അപ്പോഴാണ്‌ അപകടത്തിന്റെ യഥാർത്ഥ ആഴം നമുക്ക് മനസ്സിലായത്‌. ഉടൻതന്നെ ഞാനും അഭിലാഷും അജീഷും കൂടി ആശുപത്രിയിലേക്ക് പോയി. കാർ പാർക്ക് ചെയ്തതിനു ശേഷം നേരെ കാഷ്വാലിറ്റിയിലേക്ക് ചെന്നു. അവിടെ ആദ്യം കണ്ട ഒരു സിസ്ടറിനോട്‌ കാര്യം അന്വേഷിച്ചു. വട്ടപ്പാറ വച്ചു നടന്ന അപകടം ആണോ എന്നവർ ചോദിച്ചപ്പോൾ നമ്മൾ അതെയെന്നു പറഞ്ഞു. അപ്പോൾ അവർ വളരെ വിഷമത്തോടെ പറഞ്ഞു, അതിലെ നാലുപേർ മരിച്ചു, മൂന്നുപേരുടെ മൃതദേഹങ്ങൾ ഇപ്പോൾ പുറത്തു കൊണ്ടുവരും, ഒരാളുടെത് ICU വിൽ ആണ്. എന്നിട്ട് ആ സിസ്റ്റർ കാഷ്വാലിറ്റിയുടെ ഉള്ളിൽ തന്നെയുള്ള ഒരു മുറിയിൽ നിന്നും മൂന്ന് മൃതദേഹങ്ങൾ മൂന്ന് സ്ട്രക്ച്ചറിലായി പുറത്തേക്ക് കൊണ്ടു വന്നു. അപ്പോഴേക്കും ആ സിസ്ടറിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി അവയെ മൂടിയിരുന്ന പുതപ്പ് അല്പം മാറ്റിത്തന്നു. ഒന്നേ നോക്കിയുള്ളൂ. പിന്നെ അങ്ങോട്ടേക്ക് നോക്കാൻ തോന്നിയില്ല. മനസ്സിന് ബലം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഭാര്യയുടെ ബന്ധുക്കളാണ് ഇപ്പോൾ എന്റെ മുന്നിൽ ജീവനില്ലാതെ കിടക്കുന്നത്. കുറച്ചു സമയങ്ങൾക്ക്‌ മുമ്പ്‌ വരെ ചിരിച്ചും കളിച്ചും ഇരുന്നവർ, ഈ ലോകത്തോട്‌ പല രീതിയിൽ പ്രതികരിച്ചിരുന്നവർ. ഇപ്പോഴാണെങ്കിലോ, തനിക്കു ചുറ്റും നടക്കുന്നതൊന്നും അറിയാതെ, ആരോടും യാതൊരു വിധ പരിഭവവും പറയാതെ കണ്ണടച്ചു കിടക്കുന്നു.

പക്ഷെ ഇതിനിടയിലും എന്നെ അമ്പരപ്പിച്ചത് ആ സിസ്ടറായിരുന്നു. ആളുകൾക്കിടയിൽ ഒരു ധാരണയുണ്ട്, മെഡിക്കൽ കോളേജിലെ സിസ്റ്റെർസ് പൊതുവെ അഹന്തയുള്ളവരും രോഗികളോട് ദയയോടും മാന്യതയോടും കൂടി പെരുമാറാൻ മടിക്കുന്നവരാണെന്ന്. മാത്രമല്ല, രക്തവും അപകടങ്ങളും മൃതദേഹങ്ങളും കണ്ടു മടുത്ത അവരുടെ മനസ്സും ഹൃദയവും കല്ലാണെന്നുമുള്ള ഒരു ധാരണ എല്ലാവരിലുമുണ്ട്. എന്റെ മനസ്സിലും അവരെക്കുറിച്ച് അങ്ങനെയൊരു മുൻവിധി ഉണ്ടായിരുന്നു. പക്ഷെ ഇവിടെ ഞാൻ കണ്ട കാഴ്ച അതായിരുന്നില്ല. താനുമായി യാതൊരു ബന്ധവുമില്ലാത്ത, യാതൊരു മുൻപരിചയവും ഇല്ലാത്ത, ആരെന്നുപോലും അറിയാത്ത മൂന്നുപേർക്ക് വേണ്ടി ആ സിസ്ടറുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. എന്റെ മുൻവിധികളെല്ലാം തെറ്റിയിരിക്കുന്നു. എന്തുകൊണ്ടായിരിക്കും അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നത് ? അറിയില്ല. തന്റെ മുന്നിൽ ചേതനയറ്റു കിടക്കുന്നവർ 'ഇനിയില്ല' എന്ന തിരിച്ചറിവായിരിക്കുമോ അവരുടെ കണ്ണുകളെ നനയിച്ചത്. മറ്റുള്ളവരുടെ സുഖ ദുഃഖങ്ങൾ സ്വന്തം സുഖ ദുഃഖങ്ങൾ കൂടിയാണെന്ന് അംഗീകരിക്കാനുള്ള ഒരു മനസ്സ് അവർക്ക് ഉള്ളതുകൊണ്ടായിരിക്കുമോ അവരുടെ കണ്ണുകൾ ഈറനണിഞ്ഞത്. അതെ, അതായിരിക്കും. ഞാനുൾപ്പെടുന്ന സമൂഹം കണ്ടിട്ടും കാണാതെ പോകുന്ന ഒരു നഗ്ന സത്യം. നാമെല്ലാം തിമിരം ബാധിച്ചവരാണ്, കണ്ണുകൾക്കല്ല, മനസ്സിന്.


എന്ന് നിങ്ങളുടെ സ്വന്തം
പനങ്ങോടൻ

Comments

Popular posts from this blog

അവനും അവളും

അവനും അവളും. അവരെ രണ്ടുപേരെയും എനിക്ക് വളരെ നന്നായി അറിയാം. അവനെയാണോ അവളെയാണോ എനിക്ക് ഏറ്റവും കൂടുതല്‍ നന്നായി അറിയാവുന്നതെന്ന് ചോദിച്ചാല്‍, ഉത്തരമില്ല ആരെയാണെന്ന്. ജനിച്ച നാള്‍ മുതല്‍ ഞാന്‍ കൂടെ കൊണ്ട് നടക്കുന്നതാണു അവനെ. ഇന്നുവരെ ഈ നിമിഷം വരെ നമ്മള്‍ പിരിഞ്ഞിരുന്നിട്ടില്ല. പക്ഷെ അവളെ ഞാന്‍ പരിചയപ്പെട്ടിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. അന്നാണ് അവനും അവളും പരസ്പരം കാണുന്നത്, അവന് അവളെയും അവള്‍ക്ക് അവനെയും ഇഷ്ടമാണെന്ന് പറയുന്നത്. അതിനു ശേഷം അവര്‍ തമ്മില്‍ ഒരുപാട് അടുത്തു. എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറഞ്ഞു. മനസ്സില്‍ വിഷമമോ സന്തോഷമോ എന്തുണ്ടായാലും അവര്‍ പരസ്പരം പങ്കുവച്ചു. അല്പം പോലും പിശുക്ക് അവര്‍ അതില്‍ കാണിച്ചില്ല. കാലക്രമേണ അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി. അവന്‍ ആരെയെങ്കിലും ഇത്രക്ക് സ്നേഹിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല, ഇനി ആരെയെങ്കിലും ഇതിനേക്കാള്‍ കൂടുതല്‍ സ്നേഹിക്കാന്‍ പറ്റുമോ എന്നും എനിക്കറിയില്ല, കാരണം അത്രയ്ക്ക് ഇഷ്ടമാണ് അവന് അവളെ. കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നുമെങ്കിലും സത്യം അതാണ്‌. അവള്‍ക്ക് അവനോടും അങ്ങനെ തന്നെയാണ്. ഞാന്‍ എന്തിനാണ് അവരെക്കുറിച്ച് എഴുതുന്നതെന്...

മാണിക്യക്കല്ല്

ഇന്ന് രാവിലെ അനുവും(എന്റെ ഭാര്യ) ഞാനും കൂടി ഓഫീസിലേക്ക് പോകുന്ന വഴിക്ക്, ഈഞ്ചക്കല്‍ കഴിഞ്ഞപ്പോള്‍ ഒരു സിനിമ പോസ്റ്റര്‍ കണ്ടു. കണ്ടപ്പോള്‍ തന്നെ അത് നമ്മള്‍ക്ക് ഇഷ്ടപ്പെട്ടു. പ്രിഥ്വിരാജ് ഒരു കണ്ണടയൊക്കെ വച്ച് മുണ്ടൊക്കെ ഉടുത്ത് നില്‍ക്കുന്ന ഒരു മനോഹരമായ പോസ്റ്റര്‍. നോക്കിയപ്പോള്‍ സിനിമയുടെ പേര് മാണിക്യക്കല്ല് എന്നാണെന്നും അത് ഇന്നാണ് റിലീസ് ചെയ്യുന്നതെന്നും മനസ്സ്ലായി. അപ്പോള്‍ തന്നെ ഞാന്‍ അവളോട്‌ ചുമ്മാ ഒന്ന് ചോദിച്ചു നോക്കി, ഇന്ന് വൈകുന്നേരം നമുക്ക് ഈ സിനിമയ്ക്കു പോയാലോ എന്ന്. അത് ചോദിച്ചപ്പോള്‍ അവളുടെ മുഖത്തുണ്ടായ സന്തോഷം കാണണം. ഒരു നൂറു വാട്ട് ഹാലോജെന്‍ കത്തിയതുപോലെ ഉണ്ടായിരുന്നു. പിന്നെ അവളെ അവളുടെ ഓഫീസില്‍ ആക്കിയതിന് ശേഷം ഞാന്‍ എന്റെ ഓഫീസില്‍ എത്തി. സിനിമയ്ക്കു പോണം. പക്ഷെ എങ്ങനെ പോകും. ഇന്നല്ലേ റിലീസിംഗ് ദിവസം. എങ്ങനെ ടിക്കറ്റ്‌ എടുക്കും, ആര് ടിക്കറ്റ്‌ എടുക്കും. വൈകുന്നേരം ഒരു കല്യാണത്തിനും പോണം. എന്ത് ചെയ്യും. അങ്ങനെ വിഷമിച്ചു ഇരിക്കുമ്പോളാണ് ഒരു ദൈവ ദൂതനെപോലെ വിനു പറഞ്ഞത് അവന്‍ ടിക്കറ്റ്‌ ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്തു തരാമെന്നു. ഇത് കേട്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷം കാണണം. ഇവി...

ആനകളുടെ നീരാട്ട് കണ്ടുകൊണ്ടൊരു ബോട്ട് യാത്ര

 "സാധാരണ ബോട്ട് യാത്രയിൽ മൃഗങ്ങളെ ധാരാളമായി കാണാറുണ്ട്, എന്നാൽ ആനകൾ നീന്തി ഒരു കരയിൽ നിന്നും മറുകരയിലേക്ക് പോവുന്നത് വളരെ വിരളമായി മാത്രേ കാണാൻ പറ്റു. അത് നിങ്ങൾക്ക് ഇപ്പൊ കാണാം.. ആരും ബഹളം വയ്ക്കരുത്.. ദേ അങ്ങോട്ട് നോക്കിക്കേ" ബോട്ടിലെ ജീവനക്കാരൻ ചേട്ടൻ അത് പറഞ്ഞപ്പോൾ ആണ് നമ്മൾ കുറച്ചു ദൂരെയായി ആ കാഴ്ച കണ്ടത്, ഒരു കൂട്ടം ആനകൾ വെള്ളത്തിലൂടെ നീന്തി അപ്പുറത്തെ കരയിലേക്ക് പോവുന്നു.  തേക്കടി ജലാശയത്തിലൂടെയുള്ള എന്റെ മൂന്നാമത്തെ ബോട്ട് യാത്രയാണ് ഇത്. പക്ഷെ ഇന്നുവരെ ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടില്ലായിരുന്നു. ഇത്തവണ എന്തുകൊണ്ടും ഭാഗ്യമുള്ള ദിവസമായിരുന്നു. കാരണം ബോട്ടിൽ കേറാൻ വേണ്ടി നിൽക്കുമ്പോൾ തന്നെ അപ്പുറത്തെ കരയിൽ ഏഴോളം ആനകളും കുട്ടിയാനകളും വെള്ളം കുടിക്കാൻ വേണ്ടി വന്നിട്ടുണ്ടായിരുന്നു, കൂടാതെ കാട്ടുപോത്തുകൾ, മ്ലാവുകൾ ഇങ്ങനെ ഒരുപാടു മൃഗങ്ങളെ ബോട്ട് യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ കാണാൻ പറ്റി. തേക്കടി ജലാശയത്തിലൂടെയുള്ള യാത്ര ഒരു പ്രത്യേക അനുഭവമാണ് എല്ലായ്പ്പോഴും സമ്മാനിക്കുന്നത്. എന്റെ ആദ്യത്തെ യാത്ര ഏകദേശം 12 വർഷങ്ങൾക്കു മുൻപായിരുന്നു. രണ്ടാമത്തേത് ഫെബ്രുവരി 2021 ലും മൂന്നാമത്തേത്...