അവൾക്ക് കരയണമെന്നുണ്ട്, പക്ഷേ ഞാൻ സമ്മതിച്ചില്ല. എന്റെ കയ്യിൽ അവൾ നല്ലോണം മുറുകെപ്പിടിച്ചിട്ടുണ്ട്. വേദന സഹിക്കാൻ പറ്റാതെ വരുമ്പോൾ എന്റെ കയ്യിൽ നല്ല ശക്തിയായി പിടിച്ചു ഞെരിക്കും. എന്റെ കൈ ഒടിഞ്ഞു പോകുമോ എന്നുവരെ എനിക്ക് തോന്നി. പക്ഷെ അവൾ അനുഭവിക്കുന്ന വേദനയുമായി താരതമ്യം ചെയ്യുമ്പോൾ എന്റേത് എത്രയോ നിസ്സാരം. മണിക്കൂറുകളായി അവൾ ഈ വേദന സഹിക്കുന്നു. മറ്റൊരിടത്തേക്കും മാറാതെ ഞാനും അവളുടെ കട്ടിലിന് അടുത്ത് തന്നെ നിന്നു. രാവിലെ ക്യാന്റീനിൽ നിന്നും ദോശ വാങ്ങി കൊടുത്തു. വളരെ സന്തോഷത്തോടെ അല്ലെങ്കിലും അവളത് കഴിച്ചു. കാരണം ഇനിയങ്ങോട്ടുള്ള സമയങ്ങളിൽ നല്ലോണം ഊർജ്ജം വേണമെന്ന് അവൾക്കു അറിയാം.
ഇടയ്ക്കിടയ്ക്ക് അവളുടെ വേദന കൂടുന്നുണ്ട്. അപ്പോൾ അവൾ എന്റെ മുഖത്ത് നോക്കി എന്റെ കയ്യിൽ മുറുകെപ്പിടിച്ച് കിടക്കും. എന്നെക്കൊണ്ട് ഒന്നിനും പറ്റുന്നില്ലാ എന്ന് അവൾ രണ്ടുമൂന്ന് പ്രാവശ്യം എന്നോട് പറഞ്ഞു. എനിക്കെന്ത് ചെയ്യാൻ പറ്റും, അവളെ ആശ്വസിപ്പിക്കാനല്ലാതെ. ആ മുറിയിൽ അങ്ങിങ്ങായി നിലവിളി ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. ഇന്നലെ രാത്രിയും ഇതുപോലുള്ള കരച്ചിലുകളും ഞരക്കങ്ങളും കേട്ടിരുന്നു. ഇടയ്ക്കിടയ്ക്ക് നഴ്സുമാർ വന്ന് കാര്യങ്ങൾ നോക്കുന്നുണ്ട്. അവളെ അവർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പക്ഷെ അവൾ തളർന്നു പോവുന്നു. എനിക്ക് പേടിയായി. വേദന കുറയാനുള്ള ഒരു ഇഞ്ചക്ഷൻ എടുക്കാമെന്ന് പറഞ്ഞപ്പോൾ ഡോക്ടർ സമ്മതിച്ചില്ല. വേദന കൂടുമ്പോൾ അവളുടെ മുഖത്ത് എന്തെന്നില്ലാത്ത ഭാവ വ്യത്യാസങ്ങൾ ഞാൻ ശ്രദ്ധിച്ചു.
സമയം ഉച്ചയായി. അവൾക്കു വേദന കൂടിയും കുറഞ്ഞും പൊയ്ക്കൊണ്ടിരുന്നു. ഒടുവിൽ അവളെ അവിടെത്തന്നെയുള്ള മറ്റൊരു റൂമിലേക്ക് നഴ്സുമാർ കൊണ്ട് പോയി. അവിടേക്ക് എനിക്ക് പ്രവേശനമില്ല. ഞാനും അവളുടെ അമ്മയും കൂടി പുറത്ത് കാത്തു നിന്നു. ഏകദേശം 7 - 8 മിനിട്ട് കഴിഞ്ഞപ്പോൾ ഒരു കുഞ്ഞുവാവയുടെ കരച്ചിൽ കേട്ടു. അപ്പോൾ ഡോക്ടർ ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി വന്ന് എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു "മോളാണ്". ആ സമയത്ത് എനിക്കുണ്ടായ സന്തോഷം എന്താണെന്നോ എത്രത്തോളമാണന്നോ പറഞ്ഞറിയിക്കാൻ എനിക്കറിയില്ല. അത്രയ്ക്കുണ്ട് ആ സന്തോഷം. ഈ സന്തോഷം ഉള്ളിലൊതുക്കി ഞാൻ ഡോക്ടറോട് ചോദിച്ചത് അവളെക്കുറിച്ചാണ്, എന്റെ അനുവിനെക്കുറിച്ച്. അവളും സുഖമായിരിക്കുന്നെന്നു ഡോക്ടർ മറുപടി പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു നഴ്സ് ഒരു തുണിയിൽ പൊതിഞ്ഞ് പഞ്ഞിക്കെട്ട് പോലത്തെ ഒരു രൂപത്തെയും കൊണ്ട് എന്റെ അടുത്തേക്ക് വന്നു.
"എന്റെ മോൾ, എന്റെ സുന്ദരിക്കുട്ടി, നമ്മുടെ സ്വപ്നം, നമ്മുടെ മാലാഖ".
എന്ന് നിങ്ങളുടെ സ്വന്തം
പനങ്ങോടൻ
Comments
Post a Comment