Skip to main content

നന്മയുള്ള ലോകം



"ഹലോ ഇച്ചായാ, ഓഫീസീന്ന് ഇറങ്ങാറായോ ?"

"ഞാനിപ്പോ ഇറങ്ങും, നീ രാവിലെ പറഞ്ഞ സാധനങ്ങൾ വാങ്ങുന്ന കാര്യം ഞാൻ മറന്നിട്ടില്ല, നാളെ ഓണമല്ലേ, എന്തായാലും ഇപ്പൊ തന്നെ വാങ്ങി വരാം"


"അതേ ഇച്ചായാ, അത് പറയാനാ വിളിച്ചത്."


"കുഞ്ഞാവ എന്ത് ചെയ്യുന്നു ?"


"കുഞ്ഞാവ ഇവിടെ കളിച്ചു ചിരിച്ചു കിടപ്പുണ്ട്. അവനോടൊപ്പമുള്ള നമ്മുടെ ഓണമല്ലേ, നല്ലോണം ആഘോഷിക്കണം, ഇനി ആഘോഷിക്കാൻ പറ്റിയില്ലെങ്കിലോ.."


"അതേ, ഈ ഓണം നമുക്ക് നല്ലോണം ആഘോഷിക്കണം. ഞാനെന്തായാലും ഇപ്പൊ തന്നെ എല്ലാം വാങ്ങിക്കൊണ്ടു വരാം "


"ശരി ഇച്ചായാ"


ഇത് ഡോക്ടർ ജിൻസിയുടെ കുടുംബമാണ്. ജിൻസിയും ഇച്ചായനും കുഞ്ഞാവയുമുള്ള ഒരു കുടുംബം. കുഞ്ഞാവയുമൊത്തുള്ള ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ. കുഞ്ഞാവയ്ക്കു ഒരു വയസ്സായിട്ടില്ല ഇതുവരെ. തിളങ്ങുന്ന കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമുള്ള ഒരു കുഞ്ഞാവ. അവനിതുവരെ സംസാരിച്ചു തുടങ്ങീട്ടില്ല. കഴിഞ്ഞ ഒരു മാസമായി ജിൻസി തന്റെ ക്ലിനിക്കിൽ പോവുന്നില്ല, മുഴുവൻ സമയവും വാവയോടൊപ്പമാണ്.


കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ജിൻസി വാവയുടെ അടുത്ത് നിന്നും എഴുന്നേറ്റത്. ഇച്ചായൻ ഇത്ര പെട്ടെന്ന് സാധനങ്ങളെല്ലാം വാങ്ങി എത്തിയോ, കൊള്ളാല്ലോ. ജിൻസി ചിന്തിച്ചു.


ഇച്ചായനെ പ്രതീക്ഷിച്ചു ഡോർ തുറന്ന ജിൻസി തന്റെ മുന്നിൽ നിൽക്കുന്ന ആൾക്കാരെ കണ്ട് ഒന്ന് പതറി. അഞ്ജലിയും ഭർത്താവും. ഒരു മാസത്തിനു ശേഷമാണ് ഇവരെ വീണ്ടും കാണുന്നത്.


അവരെക്കണ്ട് അമ്പരന്നെങ്കിലും ജിൻസി സന്തോഷത്തോടെ തന്നെ അവരെ വീടിനകത്തേക്ക് ക്ഷണിച്ചു. വീടിനകത്തേക്ക് കയറിയ അഞ്ജലിയും ഭർത്താവും കണ്ടത് കുറെ കളിപ്പാട്ടങ്ങൾക്കിടയിൽ വളരെയധികം സന്തോഷത്തോടെ കളിചിരിയായി കിടക്കുന്ന വാവയെയാണ്. അഞ്ജലി ഓടിച്ചെന്നു വാവയെ കോരിയെടുത്തു. ജിൻസി ഒന്നും മിണ്ടാതെ മാറി നിന്നു. അഞ്ജലിയും ഭർത്താവും കുഞ്ഞാവയെ മാറി മാറി എടുത്തു തുരുതുരാ ഉമ്മ വച്ചു. അഞ്ജലിയുടെ കണ്ണുകൾ ചെറുതായി നനഞ്ഞത്‌ ജിൻസി കണ്ടു. 


ഒരു മാസം മുൻപ് തനിക്കും ഭർത്താവിനും കോവിഡ് പോസിറ്റീവ് ആയപ്പോൾ കുഞ്ഞിനെ നോക്കാൻ വേറെ ആരും ഇല്ലാതിരുന്ന അവസ്ഥയിൽ കുഞ്ഞിനെ നോക്കാൻ ഡോക്ടർ ജിൻസി സ്വയം മുന്നോട്ടു വരികയായിരുന്നു. അന്ന് മനസ്സില്ലാ മനസ്സോടെ കുഞ്ഞിനെ മറ്റൊരാളെ ഏൽപ്പിക്കുമ്പോൾ കുഞ്ഞിന്റെ ആരോഗ്യം മാത്രമായിരുന്നു അഞ്ജലിയുടെയും ഭർത്താവിന്റെയും ചിന്ത. ചികിത്സ കഴിഞ്ഞു കോവിഡ് നെഗറ്റീവ് ആയി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വരികയാണ് അവർ, തങ്ങളുടെ കുഞ്ഞിനെ കൊണ്ട് പോവാൻ. 


കുറച്ചു നേരം സംസാരിച്ചിരുന്നതിനു ശേഷം കുഞ്ഞിനേയും കൊണ്ട് ഇറങ്ങാൻ തുടങ്ങിയ അഞ്ജലിയോട് ജിൻസി പറഞ്ഞു 


"കുറച്ചു സമയം കൂടി വെയിറ്റ് ചെയ്യാമോ, ഇച്ചായൻ ഇപ്പൊ വരും. ഇച്ചായനും കൂടി കുഞ്ഞിനെ ഒന്ന് കണ്ടോട്ടെ, പ്ളീസ്"


അപ്പോഴേക്കും കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു.


"ഇച്ചായൻ വന്നു" എന്നും പറഞ്ഞു ജിൻസി വാതിൽ തുറന്നപ്പോൾ കണ്ടത് തന്റെ രണ്ടു കയ്യിലും ബലൂണുകളും കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളുമായി വളരെയധികം സന്തോഷത്തോടെ നിൽക്കുന്ന ഇച്ചായനെയാണ് .


അഞ്ജലിയെയും ഭർത്താവിനെയും കണ്ട ഇച്ചായനു കാര്യങ്ങളെല്ലാം മനസ്സിലായി. അവർ കുഞ്ഞാവയെ കൊണ്ടുപോവാൻ വന്നതാണ്.


ഇച്ചായനെ കണ്ടതും അഞ്ജലിയുടെ കയ്യിലിരുന്ന കുഞ്ഞാവ സന്തോഷം കൊണ്ട് ചില ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ടു ഇച്ചായന് നേരെ കൈ നീട്ടി. അതുകണ്ടതും ഇച്ചായൻ ഓടി വന്നു കുഞ്ഞാവയെ എടുത്തു കെട്ടിപ്പിടിച്ചു കുറെ ഉമ്മകൾ കൊടുത്തു. 


അൽപ സമയത്തിന് ശേഷം അഞ്ജലിയും ഭർത്താവും കുഞ്ഞാവയെയും കൊണ്ട് പോവാനിറങ്ങി. കഴിഞ്ഞ ഒരു മാസം തങ്ങളുടെ ദിനരാത്രങ്ങളെ സന്തോഷിപ്പിച്ച കുഞ്ഞാവ, അത് മറ്റൊരാളുടെ ആണെന്ന് അറിഞ്ഞിട്ടും, നമുക്ക് ആ കുഞ്ഞാവയിൽ യാതൊരു അവകാശവും ഇല്ലാ എന്നു അറിയാമായിരുന്നിട്ടും അവനെ സ്വന്തം ജീവനേക്കാൾ സ്നേഹിച്ച ജിൻസിയും ഇച്ചായനും തങ്ങൾ വാങ്ങിയ ഓണ സമ്മാനങ്ങൾ എല്ലാം കൊടുത്തു വളരെയധികം വിഷമത്തോടെ മനസ്സില്ലാ മനസ്സോടെ കുഞ്ഞാവയെ യാത്രയാക്കി. നാളെ ഓണം കഴിഞ്ഞിട്ട് കൊണ്ടുപോയാൽ പോരെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു അവർക്ക്, പക്ഷെ ചോദിച്ചില്ല. കുഞ്ഞാവയുടെ ആദ്യത്തെ ഓണം അവൻ അവന്റെ അച്ഛനും അമ്മയുമൊടൊപ്പം സ്വന്തം വീട്ടിൽ ആഘോഷിക്കട്ടെ.


പോവുന്ന വഴിക്കു അഞ്ജലിയുടെ തോളിൽ ഇരുന്ന കുഞ്ഞാവ പുറകോട്ട് തിരിഞ്ഞു നോക്കി "അമ്മേ" എന്ന് വിളിക്കുന്ന പോലെ ഒരു ശബ്ദം ഉണ്ടാക്കി. ജിൻസി അത് കേട്ടതും നിറഞ്ഞ കണ്ണുകളോടെ തന്റെ വീടിനകത്തേക്ക് ഓടിപ്പോയി.


ഉറവ വറ്റാത്ത സ്നേഹത്തിന്റെ പ്രതീകമാണ് ഡോക്ടർ ജിൻസിയും കുടുംബവും. കള്ളവും ചതിയും ഒന്നുമില്ലാതെ എല്ലാരേയും ഒന്നുപോലെ കാണാനും കളങ്കമില്ലാതെ സ്നേഹിക്കാനും അവരെപ്പോലെ നമുക്കെല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട് ഈ കഥ ലോകത്തെ എല്ലാ ആരോഗ്യപ്രവർത്തകർക്കുമായി സമർപ്പിക്കുന്നു.


ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി കഥാപാത്രങ്ങൾക്കും സന്ദർഭത്തിനും ചില മാറ്റങ്ങൾ വരുത്തി എഴുതിയ കഥയാണ്.


എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ.

Comments

Popular posts from this blog

അവനും അവളും

അവനും അവളും. അവരെ രണ്ടുപേരെയും എനിക്ക് വളരെ നന്നായി അറിയാം. അവനെയാണോ അവളെയാണോ എനിക്ക് ഏറ്റവും കൂടുതല്‍ നന്നായി അറിയാവുന്നതെന്ന് ചോദിച്ചാല്‍, ഉത്തരമില്ല ആരെയാണെന്ന്. ജനിച്ച നാള്‍ മുതല്‍ ഞാന്‍ കൂടെ കൊണ്ട് നടക്കുന്നതാണു അവനെ. ഇന്നുവരെ ഈ നിമിഷം വരെ നമ്മള്‍ പിരിഞ്ഞിരുന്നിട്ടില്ല. പക്ഷെ അവളെ ഞാന്‍ പരിചയപ്പെട്ടിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. അന്നാണ് അവനും അവളും പരസ്പരം കാണുന്നത്, അവന് അവളെയും അവള്‍ക്ക് അവനെയും ഇഷ്ടമാണെന്ന് പറയുന്നത്. അതിനു ശേഷം അവര്‍ തമ്മില്‍ ഒരുപാട് അടുത്തു. എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറഞ്ഞു. മനസ്സില്‍ വിഷമമോ സന്തോഷമോ എന്തുണ്ടായാലും അവര്‍ പരസ്പരം പങ്കുവച്ചു. അല്പം പോലും പിശുക്ക് അവര്‍ അതില്‍ കാണിച്ചില്ല. കാലക്രമേണ അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി. അവന്‍ ആരെയെങ്കിലും ഇത്രക്ക് സ്നേഹിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല, ഇനി ആരെയെങ്കിലും ഇതിനേക്കാള്‍ കൂടുതല്‍ സ്നേഹിക്കാന്‍ പറ്റുമോ എന്നും എനിക്കറിയില്ല, കാരണം അത്രയ്ക്ക് ഇഷ്ടമാണ് അവന് അവളെ. കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നുമെങ്കിലും സത്യം അതാണ്‌. അവള്‍ക്ക് അവനോടും അങ്ങനെ തന്നെയാണ്. ഞാന്‍ എന്തിനാണ് അവരെക്കുറിച്ച് എഴുതുന്നതെന്...

മാണിക്യക്കല്ല്

ഇന്ന് രാവിലെ അനുവും(എന്റെ ഭാര്യ) ഞാനും കൂടി ഓഫീസിലേക്ക് പോകുന്ന വഴിക്ക്, ഈഞ്ചക്കല്‍ കഴിഞ്ഞപ്പോള്‍ ഒരു സിനിമ പോസ്റ്റര്‍ കണ്ടു. കണ്ടപ്പോള്‍ തന്നെ അത് നമ്മള്‍ക്ക് ഇഷ്ടപ്പെട്ടു. പ്രിഥ്വിരാജ് ഒരു കണ്ണടയൊക്കെ വച്ച് മുണ്ടൊക്കെ ഉടുത്ത് നില്‍ക്കുന്ന ഒരു മനോഹരമായ പോസ്റ്റര്‍. നോക്കിയപ്പോള്‍ സിനിമയുടെ പേര് മാണിക്യക്കല്ല് എന്നാണെന്നും അത് ഇന്നാണ് റിലീസ് ചെയ്യുന്നതെന്നും മനസ്സ്ലായി. അപ്പോള്‍ തന്നെ ഞാന്‍ അവളോട്‌ ചുമ്മാ ഒന്ന് ചോദിച്ചു നോക്കി, ഇന്ന് വൈകുന്നേരം നമുക്ക് ഈ സിനിമയ്ക്കു പോയാലോ എന്ന്. അത് ചോദിച്ചപ്പോള്‍ അവളുടെ മുഖത്തുണ്ടായ സന്തോഷം കാണണം. ഒരു നൂറു വാട്ട് ഹാലോജെന്‍ കത്തിയതുപോലെ ഉണ്ടായിരുന്നു. പിന്നെ അവളെ അവളുടെ ഓഫീസില്‍ ആക്കിയതിന് ശേഷം ഞാന്‍ എന്റെ ഓഫീസില്‍ എത്തി. സിനിമയ്ക്കു പോണം. പക്ഷെ എങ്ങനെ പോകും. ഇന്നല്ലേ റിലീസിംഗ് ദിവസം. എങ്ങനെ ടിക്കറ്റ്‌ എടുക്കും, ആര് ടിക്കറ്റ്‌ എടുക്കും. വൈകുന്നേരം ഒരു കല്യാണത്തിനും പോണം. എന്ത് ചെയ്യും. അങ്ങനെ വിഷമിച്ചു ഇരിക്കുമ്പോളാണ് ഒരു ദൈവ ദൂതനെപോലെ വിനു പറഞ്ഞത് അവന്‍ ടിക്കറ്റ്‌ ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്തു തരാമെന്നു. ഇത് കേട്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷം കാണണം. ഇവി...

ആനകളുടെ നീരാട്ട് കണ്ടുകൊണ്ടൊരു ബോട്ട് യാത്ര

 "സാധാരണ ബോട്ട് യാത്രയിൽ മൃഗങ്ങളെ ധാരാളമായി കാണാറുണ്ട്, എന്നാൽ ആനകൾ നീന്തി ഒരു കരയിൽ നിന്നും മറുകരയിലേക്ക് പോവുന്നത് വളരെ വിരളമായി മാത്രേ കാണാൻ പറ്റു. അത് നിങ്ങൾക്ക് ഇപ്പൊ കാണാം.. ആരും ബഹളം വയ്ക്കരുത്.. ദേ അങ്ങോട്ട് നോക്കിക്കേ" ബോട്ടിലെ ജീവനക്കാരൻ ചേട്ടൻ അത് പറഞ്ഞപ്പോൾ ആണ് നമ്മൾ കുറച്ചു ദൂരെയായി ആ കാഴ്ച കണ്ടത്, ഒരു കൂട്ടം ആനകൾ വെള്ളത്തിലൂടെ നീന്തി അപ്പുറത്തെ കരയിലേക്ക് പോവുന്നു.  തേക്കടി ജലാശയത്തിലൂടെയുള്ള എന്റെ മൂന്നാമത്തെ ബോട്ട് യാത്രയാണ് ഇത്. പക്ഷെ ഇന്നുവരെ ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടില്ലായിരുന്നു. ഇത്തവണ എന്തുകൊണ്ടും ഭാഗ്യമുള്ള ദിവസമായിരുന്നു. കാരണം ബോട്ടിൽ കേറാൻ വേണ്ടി നിൽക്കുമ്പോൾ തന്നെ അപ്പുറത്തെ കരയിൽ ഏഴോളം ആനകളും കുട്ടിയാനകളും വെള്ളം കുടിക്കാൻ വേണ്ടി വന്നിട്ടുണ്ടായിരുന്നു, കൂടാതെ കാട്ടുപോത്തുകൾ, മ്ലാവുകൾ ഇങ്ങനെ ഒരുപാടു മൃഗങ്ങളെ ബോട്ട് യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ കാണാൻ പറ്റി. തേക്കടി ജലാശയത്തിലൂടെയുള്ള യാത്ര ഒരു പ്രത്യേക അനുഭവമാണ് എല്ലായ്പ്പോഴും സമ്മാനിക്കുന്നത്. എന്റെ ആദ്യത്തെ യാത്ര ഏകദേശം 12 വർഷങ്ങൾക്കു മുൻപായിരുന്നു. രണ്ടാമത്തേത് ഫെബ്രുവരി 2021 ലും മൂന്നാമത്തേത്...