Skip to main content

വാഗമൺ - ഒരു മധുര പ്രതികാരം

മുൻപ് നടക്കാതെപോയ പല യാത്രകളോടുമുള്ള ഒരു മധുര പ്രതികാരമായിരുന്നു ഇത്തവണത്തെ നമ്മുടെ വാഗമൺ യാത്ര. ചില യാത്രകൾ പ്ലാനിങ്ങിൽ തന്നെ ചീറ്റിപ്പോയിട്ടുണ്ട്. ഒരിക്കൽ എല്ലാം സെറ്റാക്കി നമ്മൾ യാത്ര തിരിക്കുക വരെ ചെയ്തു. പക്ഷെ ചില പ്രത്യേക സാഹചര്യത്തിൽ യാത്ര തുടങ്ങി രണ്ടുമണിക്കൂറിനകം നമുക്ക് തിരികെ പോരേണ്ടി വന്നു അന്ന്. അതുകൊണ്ടു ഇത്തവണ എന്തായാലും നമ്മൾ യാത്ര പോയിരിക്കും എന്നുള്ളത് നമ്മൾ ഓരോരുത്തരുടെയും ഉറച്ച തീരുമാനമായിരുന്നു.


നമ്മൾ ഏഴുപേർ - ഞാൻ, രഞ്ജിത്ത്, ലാലു, അജീഷ്, എബി, രഞ്ജിത് ജി പി, പിന്നെ അഭിലാഷും. എന്തൊക്കെ സംഭവിച്ചാലും നമ്മൾ ഇത്തവണ ഒരുമിച്ചു പോയിരിക്കും എന്നൊക്കെയായിരുന്നു പ്ലാനെങ്കിലും പോവാറായപ്പോൾ ജി പി ക്കു ഒരു കുരുക്ക് വന്നു വീണു ഓഫീസിൽ. അതോടെ അവന് വരാൻ പറ്റാതായി. എന്നാലും നമ്മൾ ബാക്കി ആറുപേർ പോവാൻ തന്നെ തീരുമാനിച്ചു.

ഒരു വെള്ളിയാഴ്ച വെളുപ്പിന് 4 മണിക്ക് എന്റെ വണ്ടിയിൽ തന്നെ യാത്ര തിരിച്ചു. കാറിൽ കേറിയപ്പോൾ മുതൽ ഓരോരോ കാര്യങ്ങൾ പറഞ്ഞു പരസ്പരം കോനയടിച്ചുള്ള യാത്ര, എന്റെ പൊന്നോ... അതൊരു പ്രത്യേക രസം തന്നെയാണ്. പണ്ട് സ്‌കൂളിൽ പഠിച്ചപ്പോൾ ഉള്ള കാര്യം മുതൽ, വീട്ടുകാര്യവും നാട്ടുകാര്യവും ഇപ്പോളത്തെ ഓഫീസ് കാര്യങ്ങളും എല്ലാം കൂടി പറഞ്ഞോണ്ടുള്ള ഒരു യാത്ര. അത് അനുഭവിച്ചു തന്നെ അറിയണം. പരസ്പരമുള്ള അബദ്ധങ്ങളും ചെളിവാരിയെറിയലുകളൂം എല്ലാം...


ടൂറിന്റെ കോർഡിനേറ്റർ ഞാനായിരുന്നു, വാഗമണിൽ കുറച്ചധികം തവണ ഞാൻ പോയിട്ടുണ്ട്, ഒരുമാതിരി എല്ലാ സ്ഥലവും റൂട്ടും എനിക്ക് നന്നായി അറിയാവുന്നതുകൊണ്ട് ഞാൻ സ്വയം ഏറ്റെടുത്തതാ. ഒരു കോട്ടേജ് നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നു. ഫുഡ് എല്ലാം അവിടെ പറഞ്ഞു സെറ്റാക്കിയിരുന്നു. ഉച്ച ആയപ്പോൾ തന്നെ അവിടെ എത്തി. ഫുഡ് എല്ലാം കഴിച്ചു കുറെ നേരം നമ്മൾ സൊറയൊക്കെ പറഞ്ഞിരുന്നു വൈകുന്നേരം ആയപ്പോൾ നമ്മൾ നേരെ ഉപ്പുതറയ്ക്കു പോയി. ഒരു ഡ്രൈവ്. നല്ല രസമുള്ള ഒരു ഡ്രൈവ്. പോകുന്ന വഴിക്കു ഫോട്ടോയൊക്കെ എടുത്തു റോഡിൽ ബഹളമൊക്കെ വച്ച് ഒരു ഡ്രൈവ്. അതെല്ലാം കഴിഞ്ഞു രാത്രി റൂമിൽ വന്നു ഒന്ന് ഫ്രഷ് ആയ ശേഷം ഒരു ക്യാമ്പ് ഫയർ. അടിപൊളി ഫീൽ ആയിരുന്നു, അധികം തണുപ്പില്ലാത്ത, എന്നാൽ ഒട്ടും ചൂടില്ലാത്ത കാലാവസ്ഥ.


പിറ്റേന്ന് രാവിലെ ഫുഡ് ഒക്കെ കഴിച്ചു നമ്മൾ ഒരു ജീപ്പ് സഫാരിക്ക് പോയി. അതൊരു ഒന്നൊന്നര സഫാരി ആയിപ്പോയി. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം, ഇയാൾ നമ്മളെ കൊല്ലാൻ കൊണ്ട്പോവുകയാണോ എന്ന് വരെ തോന്നിപ്പോവുന്ന ഒരു സഫാരി ആയിരുന്നു അത്. കൊക്കയുടെ മോളിലൊക്കെ ജീപ്പ് കൊണ്ട് നിറുത്തുന്നു, വളവുകളൊക്കെ പോവുന്ന അതെ സ്പീഡിൽ പെട്ടെന്ന് വളയ്ക്കുന്നു, പോവുന്ന വഴിക്കുള്ള കമ്പ്ലീറ്റ് പൊടിയും ജീപ്പിനകത്തേക്കു അടിച്ചു കയറുന്നുണ്ട്.. ഫോട്ടോ എടുക്കാൻ വേണ്ടി ഇട്ട അടിപൊളി ഉടുപ്പൊക്കെ മൊത്തം പൊടിമയം. വെള്ളരിക്കുന്നിന്റെ ഏറ്റവും മുകളിൽ എത്തിയപ്പോളേക്കും ലാലുന്റെ കൈ തോളിന്റെ അവിടെ വച്ച് ഇളകി. പിന്നെ അത് പിടിച്ചിട്ടു നേരെയാക്കി, കുറെ ഫോട്ടോയൊക്കെ എടുത്തു തിരികെ ഉച്ച ആയപ്പോൾ റൂമിൽ എത്തി. അന്ന് വൈകുന്നേരം നമ്മൾ എല്ലാവരുംകൂടി മൊട്ടക്കുന്നും പൈൻ ഫോറെസ്റ്റും കാണാൻ പോയി. 


കൊറോണക്കാലം ആയിരുന്നിട്ടും എല്ലായിടത്തും സാമാന്യം തരക്കേടില്ലാത്ത തിരക്കുണ്ടായിരുന്നു. നമ്മൾ തിരക്കില്ലാത്ത ഏരിയകൾ നോക്കിയാണ് ഓരോ സ്ഥലത്തും നടക്കുന്നതും ഇരിക്കുന്നതുമൊക്കെ. അതുകൊണ്ട് പൈൻ ഫോറെസ്റ് കാണാൻ വേണ്ടി ഞാൻ ഇവരെയുംകൊണ്ട് സാധാരണ ആൾക്കാർ പോകുന്ന സ്ഥലത്തല്ല പോയത്, പൈൻ ഫോറെസ്റ് അവസാനിക്കുന്ന ഒരു സ്ഥലമുണ്ട്. ഞാൻ അവരെയുംകൊണ്ട് അങ്ങോട്ടേയ്ക്ക് പോയി. നാലഞ്ചു വർഷങ്ങൾക്കു മുൻപ് ഞാൻ അതിന്റെ അടുത്തുള്ള ഒരു സ്ഥലത്തു താമസിച്ചിട്ടുണ്ട്. മൊട്ടക്കുന്നിന്റെ മുന്നിലൂടെ ഏകദേശം 6 കിലോമീറ്റർ പോവുമ്പോഴാണ് ഞാൻ പറഞ്ഞ ഈ സ്ഥലം.പോകുന്ന വഴിയും അടിപൊളിയാണ്. ഒരു പാറ തുരന്ന് നടുക്കൂടെ ഒരു റോഡൊക്കെയുണ്ട്. അവിടെ വണ്ടി പാർക്ക് ചെയ്ത ശേഷം നമ്മൾ പൈൻ ഫോറെസ്റ്റിലേക്ക് നടന്നു. അപ്പോഴേക്കും 6 മണി കഴിഞ്ഞിരുന്നു. മൂന്നോ നാലോ പേർ മാത്രമേ അവിടെ ആ സമയത്തു ഉണ്ടായിരുന്നുള്ളു. അടിപൊളി അന്തരീക്ഷം. അപ്പോഴാണ് അഭിലാഷിന് ഒരു സിനിമാ സ്റ്റൈൽ വീഡിയോ പിടിക്കണമെന്ന് പറയുന്നത്. ഒരു സംഘട്ടനം ആണ് ചിത്രീകരിക്കേണ്ടത്. ലാലുവും എബിയും കൂടി അടികൂടുന്നു, ലാലുവിനെ എബി എടുത്തു തൂക്കിയെറിയുന്നു, അതിനിടയിലേക്ക് ഞാനും രഞ്ജിത്തും കേറി വരികയും, പൊരിഞ്ഞ അടി നടക്കുകയും ചെയ്യുന്നു. ഇതാണ് സീൻ. എന്നിട്ടു അവസാനം ഞാനും ലാലുവും കാറിൽ കയറി രക്ഷപ്പെടുന്നു. എന്റെ പൊന്നോ, ചിരിച്ചു ചിരിച്ചു മരിച്ചു ഇത് ചിത്രീകരിച്ചപ്പോൾ. കൊലമാസ്സ് എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെയാണ്. അതിന്റെ ഇടയിലൂടെ അജീഷിനെ കളിയാക്കി കൊല്ലുകയും ചെയ്തു. ഒരു രസം തന്നെയായിരുന്നു ആ പൈൻ ഫോറെസ്റ്റ് സന്ദർശനം.

പിറ്റേന്ന് രാവിലെ റൂം വെക്കേറ്റ് ചെയ്തു മടങ്ങാറായപ്പോൾ എല്ലാർക്കും ഒരു ഫീൽ, ടൂർ തീർന്നല്ലോ എന്നുള്ള ഒരു ഫീൽ. എന്തായാലും ഇതുവരെ വരാൻ പറ്റാതിരുന്നതിന്റെ വിഷമം ഈ  മൂന്നു ദിവസംകൊണ്ടു തീർത്തു. അത്രയ്ക്ക് എൻജോയ് ചെയ്ത ഒരു യാത്ര ആയിരുന്നു ഇത്. ഒരു മധുര പ്രതികാരം എന്ന് തന്നെ പറയാം. ഇനിയും ഇതുപോലുള്ള യാത്രകൾ നമ്മൾ എല്ലാരും ഒരുമിച്ചു, ജി പി അളിയൻ ഉൾപ്പെടെ പോവാൻ പറ്റട്ടെ.

Comments

Popular posts from this blog

അവനും അവളും

അവനും അവളും. അവരെ രണ്ടുപേരെയും എനിക്ക് വളരെ നന്നായി അറിയാം. അവനെയാണോ അവളെയാണോ എനിക്ക് ഏറ്റവും കൂടുതല്‍ നന്നായി അറിയാവുന്നതെന്ന് ചോദിച്ചാല്‍, ഉത്തരമില്ല ആരെയാണെന്ന്. ജനിച്ച നാള്‍ മുതല്‍ ഞാന്‍ കൂടെ കൊണ്ട് നടക്കുന്നതാണു അവനെ. ഇന്നുവരെ ഈ നിമിഷം വരെ നമ്മള്‍ പിരിഞ്ഞിരുന്നിട്ടില്ല. പക്ഷെ അവളെ ഞാന്‍ പരിചയപ്പെട്ടിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. അന്നാണ് അവനും അവളും പരസ്പരം കാണുന്നത്, അവന് അവളെയും അവള്‍ക്ക് അവനെയും ഇഷ്ടമാണെന്ന് പറയുന്നത്. അതിനു ശേഷം അവര്‍ തമ്മില്‍ ഒരുപാട് അടുത്തു. എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറഞ്ഞു. മനസ്സില്‍ വിഷമമോ സന്തോഷമോ എന്തുണ്ടായാലും അവര്‍ പരസ്പരം പങ്കുവച്ചു. അല്പം പോലും പിശുക്ക് അവര്‍ അതില്‍ കാണിച്ചില്ല. കാലക്രമേണ അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി. അവന്‍ ആരെയെങ്കിലും ഇത്രക്ക് സ്നേഹിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല, ഇനി ആരെയെങ്കിലും ഇതിനേക്കാള്‍ കൂടുതല്‍ സ്നേഹിക്കാന്‍ പറ്റുമോ എന്നും എനിക്കറിയില്ല, കാരണം അത്രയ്ക്ക് ഇഷ്ടമാണ് അവന് അവളെ. കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നുമെങ്കിലും സത്യം അതാണ്‌. അവള്‍ക്ക് അവനോടും അങ്ങനെ തന്നെയാണ്. ഞാന്‍ എന്തിനാണ് അവരെക്കുറിച്ച് എഴുതുന്നതെന്...

മാണിക്യക്കല്ല്

ഇന്ന് രാവിലെ അനുവും(എന്റെ ഭാര്യ) ഞാനും കൂടി ഓഫീസിലേക്ക് പോകുന്ന വഴിക്ക്, ഈഞ്ചക്കല്‍ കഴിഞ്ഞപ്പോള്‍ ഒരു സിനിമ പോസ്റ്റര്‍ കണ്ടു. കണ്ടപ്പോള്‍ തന്നെ അത് നമ്മള്‍ക്ക് ഇഷ്ടപ്പെട്ടു. പ്രിഥ്വിരാജ് ഒരു കണ്ണടയൊക്കെ വച്ച് മുണ്ടൊക്കെ ഉടുത്ത് നില്‍ക്കുന്ന ഒരു മനോഹരമായ പോസ്റ്റര്‍. നോക്കിയപ്പോള്‍ സിനിമയുടെ പേര് മാണിക്യക്കല്ല് എന്നാണെന്നും അത് ഇന്നാണ് റിലീസ് ചെയ്യുന്നതെന്നും മനസ്സ്ലായി. അപ്പോള്‍ തന്നെ ഞാന്‍ അവളോട്‌ ചുമ്മാ ഒന്ന് ചോദിച്ചു നോക്കി, ഇന്ന് വൈകുന്നേരം നമുക്ക് ഈ സിനിമയ്ക്കു പോയാലോ എന്ന്. അത് ചോദിച്ചപ്പോള്‍ അവളുടെ മുഖത്തുണ്ടായ സന്തോഷം കാണണം. ഒരു നൂറു വാട്ട് ഹാലോജെന്‍ കത്തിയതുപോലെ ഉണ്ടായിരുന്നു. പിന്നെ അവളെ അവളുടെ ഓഫീസില്‍ ആക്കിയതിന് ശേഷം ഞാന്‍ എന്റെ ഓഫീസില്‍ എത്തി. സിനിമയ്ക്കു പോണം. പക്ഷെ എങ്ങനെ പോകും. ഇന്നല്ലേ റിലീസിംഗ് ദിവസം. എങ്ങനെ ടിക്കറ്റ്‌ എടുക്കും, ആര് ടിക്കറ്റ്‌ എടുക്കും. വൈകുന്നേരം ഒരു കല്യാണത്തിനും പോണം. എന്ത് ചെയ്യും. അങ്ങനെ വിഷമിച്ചു ഇരിക്കുമ്പോളാണ് ഒരു ദൈവ ദൂതനെപോലെ വിനു പറഞ്ഞത് അവന്‍ ടിക്കറ്റ്‌ ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്തു തരാമെന്നു. ഇത് കേട്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷം കാണണം. ഇവി...

ആനകളുടെ നീരാട്ട് കണ്ടുകൊണ്ടൊരു ബോട്ട് യാത്ര

 "സാധാരണ ബോട്ട് യാത്രയിൽ മൃഗങ്ങളെ ധാരാളമായി കാണാറുണ്ട്, എന്നാൽ ആനകൾ നീന്തി ഒരു കരയിൽ നിന്നും മറുകരയിലേക്ക് പോവുന്നത് വളരെ വിരളമായി മാത്രേ കാണാൻ പറ്റു. അത് നിങ്ങൾക്ക് ഇപ്പൊ കാണാം.. ആരും ബഹളം വയ്ക്കരുത്.. ദേ അങ്ങോട്ട് നോക്കിക്കേ" ബോട്ടിലെ ജീവനക്കാരൻ ചേട്ടൻ അത് പറഞ്ഞപ്പോൾ ആണ് നമ്മൾ കുറച്ചു ദൂരെയായി ആ കാഴ്ച കണ്ടത്, ഒരു കൂട്ടം ആനകൾ വെള്ളത്തിലൂടെ നീന്തി അപ്പുറത്തെ കരയിലേക്ക് പോവുന്നു.  തേക്കടി ജലാശയത്തിലൂടെയുള്ള എന്റെ മൂന്നാമത്തെ ബോട്ട് യാത്രയാണ് ഇത്. പക്ഷെ ഇന്നുവരെ ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടില്ലായിരുന്നു. ഇത്തവണ എന്തുകൊണ്ടും ഭാഗ്യമുള്ള ദിവസമായിരുന്നു. കാരണം ബോട്ടിൽ കേറാൻ വേണ്ടി നിൽക്കുമ്പോൾ തന്നെ അപ്പുറത്തെ കരയിൽ ഏഴോളം ആനകളും കുട്ടിയാനകളും വെള്ളം കുടിക്കാൻ വേണ്ടി വന്നിട്ടുണ്ടായിരുന്നു, കൂടാതെ കാട്ടുപോത്തുകൾ, മ്ലാവുകൾ ഇങ്ങനെ ഒരുപാടു മൃഗങ്ങളെ ബോട്ട് യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ കാണാൻ പറ്റി. തേക്കടി ജലാശയത്തിലൂടെയുള്ള യാത്ര ഒരു പ്രത്യേക അനുഭവമാണ് എല്ലായ്പ്പോഴും സമ്മാനിക്കുന്നത്. എന്റെ ആദ്യത്തെ യാത്ര ഏകദേശം 12 വർഷങ്ങൾക്കു മുൻപായിരുന്നു. രണ്ടാമത്തേത് ഫെബ്രുവരി 2021 ലും മൂന്നാമത്തേത്...