Skip to main content

തമസോമാ ജ്യോതിർഗമയ - നാടകം

2019 ൽ ഓഫീസിലെ ഒരു പ്രോഗ്രാമിന് വേണ്ടി ഞാൻ എഴുതി സംവിധാനം ചെയ്ത ഒരു നാടകത്തിന്റെ സ്ക്രിപ്റ്റാണിത്. തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.

[ബെൽ സൗണ്ട്]

പ്രിയമുള്ളവരേ, സ്വാഗതം.

നിങ്ങൾക്കേവർക്കും തിരുവനന്തപുരം നമസ്തേ തീയേറ്റേഴ്സിന്റെ സ്നേഹാഭിവാദനങ്ങൾ. 

ഇവിടെ സന്നിഹിതരായിരിക്കുന്ന കലാ സ്നേഹികളും സഹൃദയരുമായ നിങ്ങളോരോരുത്തർക്കും മുന്നിൽ തിരുവനന്തപുരം നമസ്തേ തീയേറ്റേഴ്സ് അഭിമാന പുരസ്സരം അവതരിപ്പിക്കുന്നു "തമസോമാ ജ്യോതിർഗമയ".

നാടക രചന, സംവിധാനം - രാഹുൽ ചന്ദ്രൻ.

അരങ്ങിൽ - ലക്ഷ്മി എ ആർ, നമിത എ ആർ, വൈശാഖ് ടി നായർ, അജീഷ്, അർജുൻ രമേഷ്, കിരൺ എൻ, രഞ്ജു എം രാജൻ, ലിസ്, പഞ്ചമി, ആതിര.

നൃത്ത സംവിധാനം - സജിത്ത് 

നന്ദിയും കടപ്പാടും - ടീം നെമിസിസ്‌, ഇനാപ്പ്

അടുത്ത ബെല്ലോടുകൂടി നാടകം സമാരംഭിക്കുന്നു.

[ബെൽ സൗണ്ട്]

[കർട്ടൻ ഉയരുമ്പോൾ സ്റ്റേജിൽ കാണുന്നത്]

[സ്റ്റേജിന്റെ പുറകിൽ ഒരു റോഡിന്റെ പടമുള്ള ഒരു ഫ്ളക്സ്, ആ ഫ്ലെക്സിന്റെ വലത്തേ അറ്റത്തു ഒരു ബുദ്ധ പ്രതിമയുടെ പടം]


[സ്റ്റേജിന്റെ ഇടതു വശത്തു ഫ്ലെക്സിനോട് ചേർന്ന് ഒരു ജ്യൂസ് ഷോപ്. ജ്യൂസ് ഷോപ്പിന്റെ പേര് 'ദൈവ സഹായം ജ്യൂസ് ഷോപ്'. അതിനു മുന്നിൽ വിവിധ ജ്യൂസുകളുടെ വില വിവരപ്പട്ടികയുള്ള ഒരു വൈറ്റ് ബോർഡ്. കുറച്ചു ഫ്രൂട്സ് തൂക്കിയിട്ടിട്ടുണ്ട്]

[കടയ്ക്ക് അകത്തു ഒരാൾ നിൽപ്പുണ്ട്, പേര് ദാസപ്പൻ. വേഷം പിങ്ക് നിറത്തിലുള്ള ടി ഷർട്ടും നീല ജീൻസും]

[കടയുടെ മുന്നിൽ മൂന്നു കസേരകൾ, ഇടത്തെ അറ്റത്തെ കസേരയിൽ ഒരാളിരുന്നു മലയാള മനോരമ പത്രം വായിക്കുന്നു. പേര് രാമൻ നായർ. വേഷം മുണ്ടും വെള്ള നിറത്തിലുള്ള ഷർട്ടും]

[സ്റ്റേജിനു വലതു വശത്തു ബുദ്ധ പ്രതിമയുടെ ചുവട്ടിൽ നിലത്തു ഒരു സ്ത്രീ ഇരിക്കുന്നു. മുഷിഞ്ഞ വേഷമാണ്. ചുവന്ന സാരി, പാറിപ്പറന്ന മുടി, കണ്ണുകളിൽ ദയനീയ ഭാവം, വരുന്നവരോടും പോകുന്നവരോടും എന്തെങ്കിലും തരണേ എന്ന ഭാവത്തിൽ ആംഗ്യങ്ങൾ കാണിക്കുന്നു]

[ഒരു തുണികൊണ്ട് ഫ്രൂട്സ് തുടച്ചുകൊണ്ട് ദാസപ്പൻ ചോദിക്കുന്നു]

    "രാമേട്ടാ, കുറെ നേരമായല്ലോ, ഇന്നെങ്ങാനും തീരുമോ ?"

[രാമൻ നായർ കുറച്ചു നീരസത്തോടെ ദാസപ്പനെ നോക്കി]

ദാസപ്പൻ : അല്ലാ, ഈ പത്രം, പത്രം വായിച്ചു തീരുമോന്നാ ചോദിച്ചത്

[രാമൻ നായർ ഒന്നും മിണ്ടാതെ പത്രവായന തുടർന്നു]

ദാസപ്പൻ : എന്തൊക്കെയുണ്ട് പത്രത്തിൽ, കൊള്ളാവുന്ന വാർത്ത വല്ലതുമുണ്ടോ പത്രത്തിൽ രാമേട്ടാ ?

രാമൻ നായർ: എന്നത്തേയും പോലെ തന്നെടാ, പീഡനം, ബലാത്സംഗം, ബലാത്സംഗം, പീഡനം. ഇന്ന് അവ കുറച്ചു കൂടുതലുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല. ഇവന്മാര് അതെല്ലാം നല്ലോണം പൊലിപ്പിച്ചിട്ടും ഉണ്ട്. നീയൊന്നു മിണ്ടാതിരിയെടെയ്, ശല്യപ്പെടുത്താതെ, ഞാനിതെല്ലാമൊന്ന് വായിച്ചു തീർത്തോട്ടെ. അതിനിടയ്ക്കാണ് അവന്റെയൊരു കിന്നാരം.

ദാസപ്പൻ : ഇരുപ്പ് കണ്ടപ്പഴേ തോന്നി, ഇന്ന് അവ കൂടുതലായിരിക്കുമെന്നു.. ഹ്മ് നടക്കട്ടെ.. വയസ്സ് കാലത്തു കെളവന്റെ ഒരിളക്കം കണ്ടില്ലേ..

രാമൻ നായർ : എന്തോന്നെടേയ് അവിടെ നിന്ന് പിറുപിറുക്കണത്..

ദാസപ്പൻ : ഒന്നുമില്ല രാമേട്ടാ... രാമേട്ടന്റെ മുഖത്തിന് ഇന്ന് നല്ല തിളക്കമുണ്ടെന്ന് പറയുവായിരുന്നേ... 

[ഒരു ഇളിഭ്യ ചിരിയോടെ ദാസപ്പൻ പറഞ്ഞു]

രാമൻ നായർ : ഇളക്കല്ലേ ഇളക്കല്ലെ... ദാസപ്പൊ...നീയിങ്ങോട്ട് കൂടുതലിട്ട് ഇളക്കല്ലേ...

[ഇളിഭ്യ ചിരിയോടെ ദാസപ്പൻ ഫ്രൂട്സ് തുടയ്ക്കുന്നത് തുടർന്നു]

[രാമൻ നായർ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോലെ, തിരിഞ്ഞു ദാസപ്പനോട് കുറച്ചു ദേഷ്യത്തിൽ പറഞ്ഞു]

    "എടാ ദാസപ്പാ, നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടില്ലേ, എന്നെ രാമേട്ടാ രാമേട്ടാ എന്ന് വിളിക്കരുതെന്ന്.. ഞാനെന്താടാ നിന്റെ ആ... കുടുംബത്തിലാണോ ഒണ്ടായത്. മര്യാദയ്ക്ക് രാമൻ നായർ ചേട്ടാ എന്ന് വിളിച്ചോണം.. കേട്ടോടാ... രാമേട്ടാ രാമേട്ടാ... അവന്റെയൊരു രാമേട്ടൻ...."

[ദാസപ്പൻ നീരസത്തോടെ]

    "ഓ ശരി.. രാമൻ 'നായർ' ചേട്ടാ..."

[ഈ സമയത്തെല്ലാം ഭിക്ഷക്കാരി പല പല ആംഗ്യങ്ങൾ കാണിച്ചുകൊണ്ട് ഇരിക്കുകയാണ്. കൈയ്യിലെ കൊതുകിനെ അടിക്കുക, തലമുടിയിൽ ചൊറിയുക, തുണി സഞ്ചിയിൽ നിന്നും ഒരു ഫോട്ടോ ഫ്രെയിം എടുത്തു ഇടയ്ക്കിടയ്ക്ക് നോക്കി, നെഞ്ചോടുചേർത്തിട്ടു തിരികെ വയ്ക്കുക]

[ഈ സമയം, സ്റ്റേജിന്റെ വലതു വശത്തുനിന്നും ഒരാൾ വരുന്നു. വേഷം കസവ് മുണ്ട്, സിൽക്ക് ഷർട്ട്, നെറ്റിയിലും കഴുത്തിലും ചന്ദനക്കുറി]

[ഭിക്ഷക്കാരി അയാളെ കണ്ടതും എന്തെങ്കിലും തരണേ എന്ന അർത്ഥത്തിൽ അയാളുടെ കാലിന്റെ അടുത്തേയ്ക്കു മുട്ടുകാലിൽ ഇഴഞ്ഞു ചെന്നു]

[അവളെ അടുത്തുകണ്ടതും അയാൾ പിന്നിലേയ്ക്ക് ഒറ്റച്ചാട്ടം. എന്നിട്ട് ദേഷ്യത്തോടെ പറഞ്ഞു]

    "പ്‌ഫ... ദൂരെപ്പോടീ...അടുത്തേയ്ക്കു വരുന്നോ... അശ്രീകരം.. ഒറ്റ ചവിട്ടു തന്നാലുണ്ടല്ലോ... ശവമേ..."

[അയാൾ ഒരു കാലു മടക്കി അവളെ ചവിട്ടാൻ പോവുന്നതുപോലെ ആംഗ്യം കാണിച്ചു]

[അവൾ പേടിച്ചു പിറകോട്ടു മാറി. കണ്ണിൽ ഭയവും ദയനീയതയും. അവൾ പഴയ സ്ഥലത്തുപോയി പേടിച്ചു വിറച്ചിരുന്നു. കൈകൾ രണ്ടും താടിയ്ക്കു താഴെ നെഞ്ചോട് ചേർത്തുവച്ചു വിറയ്ക്കുന്നു]

[ഇതെല്ലാം ദാസപ്പനും രാമൻ നായരും കാണുന്നുണ്ടായിരുന്നു]

[രാമൻ നായർ പത്രം മടക്കി വച്ചിട്ട് കസേരയിൽ നിന്നും എണീറ്റിട്ട് ചോദിച്ചു]

    "തിരുമേനിയെ... ഒന്നിങ്ങു വന്നേ... എന്താ അവിടെയൊരു പ്രശ്നം??"

[തിരുമേനി നടന്ന് രാമൻ നായരുടെ അടുത്തെത്തി]

തിരുമേനി : ആ അവലക്ഷണം കെട്ടവൾ എന്നെ തൊടാൻ വന്നു രാമൻ നായരേ.. അശ്രീകരം പിടിച്ചവൾ... അവളെങ്ങാനും എന്നെ തൊട്ടിരുന്നെങ്കിലോ, പോയില്ലേ ഇന്നത്തെ ദിവസം.. അസത്ത്... ഭാഗ്യത്തിന് തൊട്ടില്ല...

രാമൻ നായർ : ശരിയാ...

തിരുമേനി : ഈ നാശം പിടിച്ചവളെ ആരെങ്കിലും എവിടെയെങ്കിലും കൊണ്ട് കളഞ്ഞിരുന്നെങ്കിൽ...

രാമൻ നായർ : ശരിയാ...

ദാസപ്പൻ : അവളവിടെ ഇരുന്നോട്ടെ രാമേട്ടാ.. അല്ലാ.. രാമൻ നായർ ചേട്ടാ... അവളാരെയും ഉപദ്രവിക്കുന്നില്ലല്ലോ...

തിരുമേനി : എന്താടാ നിനക്ക്.. അവളോടൊരിത്... അവളെ പറഞ്ഞപ്പം നിനക്ക് പിടിച്ചില്ലേ ?

                  ങ്‌ഹും... എന്താടാ.. നിനക്കിനി അവളോട് വല്ല ഏർപ്പാടും ഉണ്ടോടാ.. പറയെടാ... [ചിരിക്കുന്നു]

ദാസപ്പൻ : അയ്യോ.. ഒന്നുമില്ല തിരുമേനിയെ.. ആ പാവം അവിടെ എവിടെയെങ്കിലും ഇരുന്നു പിച്ചയെടുത്തു എങ്ങനെയെങ്കിലും ഒന്ന് ജീവിച്ചു പൊയ്ക്കോട്ടേ എന്നോർത്ത് പറഞ്ഞതാ... അല്ലെങ്കിലും ഈ ഏർപ്പാടൊക്കെ നിങ്ങൾക്കല്ലേ... എന്നെ വിട്ടേക്ക് തിരുമേനി...

തിരുമേനി : അതേടാ.. നമുക്കാവാം... ഇപ്പൊ ഒന്നും നടക്കുന്നില്ലാ എന്നേയുള്ളു...നമ്മുടെ പൂർവികന്മാരെല്ലാം ഈ ഏർപ്പാട് ഒരുപാടു ചെയ്തിട്ടുള്ളവരാ... അതിൽ നിനക്കെന്താണടാ ഇത്ര സംശയം...

[ദാസപ്പൻ ഒന്നും മിണ്ടാതെ ദേഷ്യത്തോടെ കടയിലെ സാധനങ്ങൾ എടുത്തു വയ്ക്കാൻ തുടങ്ങി]

രാമൻ നായർ : അവനത് ഇഷ്ടപ്പെട്ടില്ല.. കേട്ടോ തിരുമേനി...

[തിരുമേനിയും രാമൻ നായരും ചിരി തുടർന്നു... രണ്ടുപേരും കസേരയിൽ ഇരുന്നു]

[ഈ സമയം രണ്ടുപേർ സ്റ്റേജിന്റെ വലതു വശത്തുനിന്നും വരുന്നു. ചുവന്ന ഷർട്ടും ചുവന്ന കരയുള്ള മുണ്ടും ചെറിയ കുറ്റിത്താടിയും ഉള്ള ഒരാൾ. കൂടെയുള്ളത് മകളാണ്. സ്‌കൂൾ യൂണിഫോം ആണ് വേഷം. തോളിൽ സ്‌കൂൾ ബാഗ്, ബാഗിനുള്ളിൽ ഒരു സ്റ്റീൽ ലഞ്ച് ബോക്സ്, കയ്യിൽ വാട്ടർ ബോട്ടിൽ - അടപ്പിൽ വെള്ളം ഒഴിച്ച് കുടിയ്ക്കാൻ പറ്റുന്ന ടൈപ്പ്. അവൾ അച്ഛന്റെ കയ്യിൽ പിടിച്ചിട്ടുണ്ട്]

[ഇവരെ കണ്ടതും ഭിക്ഷക്കാരി ചെറുതായി പുഞ്ചിരിച്ചു. അയാൾ അത് കണ്ടില്ല. പക്ഷെ മകൾ അത് കാണുന്നുണ്ടായിരുന്നു. കുട്ടിയോട് തന്റെ അടുത്തേയ്ക്കു വാ എന്ന അർത്ഥത്തിൽ അവൾ കൈ കാണിച്ചു. കുട്ടി ഇല്ലാ എന്ന അർത്ഥത്തിൽ തല അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു]

ദാസപ്പൻ : ആരായിത്... രവിയോ.. എവിടെയോ പോയിട്ട് വരൂവാണെന്നു തോന്നുന്നല്ലോ അച്ഛനും മോളും കൂടി...

[ദാസപ്പൻ കണ്ണാടിക്കുപ്പി തുറന്നു രണ്ട് മിട്ടായി എടുത്തു മോൾക്ക് കൊടുത്തു]

    "ഇത് എന്റെ വക ഒരു സന്തോഷത്തിന്..." [കുട്ടി അത് വാങ്ങുന്നു]

രവി : ടൌൺ വരെ ഒന്ന് പോയതാ ദാസപ്പൻ ചേട്ടാ.. മെഡിക്കൽ കോളേജിൽ...

ദാസപ്പൻ : മെഡിക്കൽ കോളേജിലോ... എന്ത് പറ്റി... ആരെയെങ്കിലും കാണാനാണോ ?

രവി : ഏയ് ഒന്നും പറ്റിയതല്ല ദാസപ്പൻ ചേട്ടാ... രക്തം ദാനം ചെയ്യാൻ പോയതാ [രവി കസേരയിൽ ഇരിക്കുന്നു]

[ഈ സമയത്തു കുട്ടി ഇടയ്ക്കിടയ്ക്ക് ആ സ്ത്രീയെ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ട്. അവൾ കുട്ടിയോട് തന്റെ അടുത്തേയ്ക്കു വരാൻവേണ്ടി കൈ കാണിക്കുന്നുണ്ട്]

[കുട്ടി പതുക്കെ രവിയുടെ ചെവിയിൽ എന്തോ പറഞ്ഞു.. രവി ആ സ്ത്രീയെ നോക്കിയ ശേഷം കുട്ടിയോട് ശരി എന്ന അർത്ഥത്തിൽ തലയാട്ടി, പോയിട്ട് വാ എന്ന അർത്ഥത്തിൽ കുട്ടിയുടെ ചുമലിൽ തട്ടി]

[കുട്ടി ഭിക്ഷക്കാരിയുടെ അടുത്തേയ്ക്കു ചെന്നു. തന്റെ കയ്യിലുണ്ടായിരുന്നതിൽ നിന്നും ഒരു മിട്ടായി എടുത്തു അവർക്ക് കൊടുത്തു. വളരെയധികം സന്തോഷത്തോടെ അവർ രണ്ടു കൈ കൊണ്ടും ആ മിട്ടായി വാങ്ങി. മുഖം സന്തോഷംകൊണ്ട് പ്രകാശിച്ചു. അവർ അതിനെ രണ്ടു കണ്ണിലും മാറി മാറി വച്ചു. കുട്ടിയുടെ മുഖത്തേയ്ക്കു നന്ദിയോടെ സന്തോഷത്തോടെ നോക്കി]

[അതേ സമയം ഇപ്പുറത്ത്]

രാമൻ നായർ : രക്തം ദാനം ചെയ്യാനോ... ആർക്ക് ?

രവി : അതോ.. അത് എന്റെ മോളുടെ കൂടെ പഠിക്കുന്ന ആയിഷയുടെ ഉമ്മയ്ക്കാ.. അവർക്ക് ഒരു ഓപ്പറേഷൻ.. അതിനു വേണ്ടിയാ...

തിരുമേനി : നിനക്കിതെന്തിന്റെ കേടാ രവീ... വല്ലവർക്കും വേണ്ടി, ഏതോ കൂട്ടത്തിൽപെട്ടവർക്കു വേണ്ടി നമ്മുടെ ചോര കളയാൻ നിനക്ക് ഭ്രാന്തുണ്ടോ ?

രവി : എന്റെ തിരുമേനി... ചോരക്കെന്തു ജാതി, എന്ത് മതം.. എല്ലാരുടെ ചോരയ്ക്കും ഒരേ ജാതി, ഒരേ മതം, ഒരേ നിറം.. ഒരു വ്യത്യാസവും ഇല്ല. വ്യത്യാസങ്ങൾ നമ്മൾ മനുഷ്യന്മാർ ഉണ്ടാകുന്നതല്ലേ...

തിരുമേനി : പ്രസംഗിക്കാനൊക്കെ കൊള്ളാം ഇത്... പക്ഷെ കാര്യത്തോടടുക്കുമ്പം കാണാം ഓരോന്നിന്റെയും തനി നിറം...

രവി : തിരുമേനിയിത്‌ ഏതു നൂറ്റാണ്ടിലാ ജീവിക്കുന്നത്.. ഈ മനോഭാവമൊക്കെ മാറ്റേണ്ട സമയമായി കേട്ടോ...

[അപ്പോഴേക്കും കുട്ടി തിരികെവന്ന് രവിയുടെ അടുത്ത് നിന്നു. രവി കുട്ടിയെ സ്നേഹത്തോടെ, വാത്സല്യത്തോടെ പതുക്കെ അതിന്റെ തലയിൽ തലോടി]

[അപ്പോൾ ബാക്ക്ഗ്രൗണ്ടിൽ ഒരു പട്ടി കുറയ്ക്കുന്ന ശബ്ദം]

തിരുമേനി : [ദേഷ്യത്തോടെ] ഹാ.. എന്തായിത്... എന്തൊരു ശല്യം...അതിനെ തല്ലിക്കൊല്ലാൻ ആരുമില്ലേ അവിടെ ?

രാമൻ നായർ : ശരിയാ...

രവി : ഒന്ന് കുരച്ചതിനാണോ തിരുമേനി അതിനെ കൊല്ലാൻ പറയുന്നത്... അതവിടെ നിന്ന് കുരച്ചോട്ടെ... കുറച്ചു കഴിയുമ്പോൾ നിറുത്തും...

തിരുമേനി : കുരച്ചാലും കുരച്ചില്ലേലും പട്ടി, പട്ടി തന്നെയല്ലേ.. എനിക്കിഷ്ടമല്ല അവറ്റകളെ...

രാമൻ നായർ : ശരിയാ...

രവി : നമുക്ക് ഇഷ്ടമില്ലാത്തവരെയെല്ലാം കൊല്ലാൻ തുടങ്ങിയാൽ പിന്നെയീ ലോകത്തു ആരും കാണില്ല...

ദാസപ്പൻ : ശരിയാ...

[രാമൻ നായരും തിരുമേനിയും ദാസപ്പൻ നോക്കുന്നു. ദാസപ്പനും രവിയും ചിരിക്കുന്നു]

ദാസപ്പൻ : അല്ലാ.. അത്എ.. അത്...എല്ലാർക്കും ഓരോ ജ്യൂസ് എടുക്കട്ടേ എന്ന് ചോദിക്കുവായിരുന്നു.. എടുക്കട്ടേ ?

രാമൻ നായർ : ങ്ഹാ... എടുത്തോ...

[ഈ സമയം കുട്ടി രവിയുടെ ചെവിയിൽ എന്തോ പറയുന്നു, രവി സമ്മതത്തോടെ തലയാട്ടുകയും പോയി വരൂ എന്ന അർത്ഥത്തിൽ കുട്ടിയുടെ ചുമലിൽ തട്ടുകയും ചെയ്യുന്നു]

[കുട്ടി ഭിക്ഷക്കാരിയുടെ അടുത്തേയ്ക്കു ചെല്ലുന്നു. അവൾ വാത്സല്യത്തോടെ കുട്ടിയെ നോക്കുന്നു. കുട്ടി ബാഗ് താഴെ വച്ച ശേഷം ബാഗ് തുറന്ന് ലഞ്ച്ബോക്സ് എടുത്തു അവരുടെ നേരെ നീട്ടുന്നു. അത് വേണ്ടാ എന്ന അർത്ഥത്തിൽ കയ്യും തലയും ആട്ടിയെങ്കിലും കുട്ടി വീണ്ടും നിർബന്ധിക്കുന്നു. കുട്ടി ബോക്സ് തുറന്നു അവരുടെ നേരെ നീട്ടുന്നു. അപ്പോഴും അവരത് വാങ്ങുന്നില്ല. കുട്ടി ബോക്സിൽ നിന്നും ഒരു കഷ്ണം ദോശ എടുത്തു അവരുടെ വായുടെ അടുത്തേയ്ക്കു കൊണ്ട് ചെല്ലുന്നു. അവർ അപ്പോൾ കുട്ടിയെ നോക്കിക്കൊണ്ട് പതുക്കെ വായ തുറക്കുന്നു. കുട്ടി വായ്ക്കകത്തേയ്ക്കു ആ ദോശ വച്ച് കൊടുക്കുന്നു. അവർ പതുക്കെപ്പതുക്കെ അത് ചവച്ചു തിന്നുന്നു. അവരുടെ കണ്ണിൽ നിന്നും ചെറുതായി കണ്ണീർ വരാൻ തുടങ്ങി. ഒരു കൈ കൊണ്ട് അവർ അതിനെ തുടച്ചു. എന്തിനാ കരയുന്നത് എന്ന ഭാവത്തിൽ കുട്ടി തലയാട്ടി ചോദിക്കുന്നു. ഒന്നുമില്ലാ എന്ന അർത്ഥത്തിൽ അവരും തല കുലുക്കുന്നു. കുട്ടി വീണ്ടും ഒരു കഷ്ണം ദോശ കൂടി വായിൽ വച്ചുകൊടുക്കുന്നു. കണ്ണിമ വെട്ടാതെ അവർ ആ കുട്ടിയെത്തന്നെ നോക്കിക്കൊണ്ടു അത് കഴിച്ചു. വാട്ടർ ബോട്ടിൽ കാണിച്ചിട്ട് വെള്ളം വേണോ എന്ന് കുട്ടി ചോദിക്കുകയും കുട്ടിയുടെ മുഖത്തുനിന്നും കണ്ണെടുക്കാതെ തന്നെ വേണമെന്ന് തലയാട്ടുകയും ചെയ്തു. കുട്ടി ലഞ്ച് ബോക്സ് താഴെ വച്ച ശേഷം ബോട്ടിലിന്റെ അടപ്പ് തുറന്നു അതിൽ കുറച്ചു വെള്ളം ഒഴിച്ച് അവർക്ക് കൊടുത്തു. അവർ രണ്ടു കൈ കൊണ്ടും അത് വാങ്ങി മൊത്തിക്കുടിച്ചു. കുട്ടി വീണ്ടും വെള്ളം ഒഴിച്ചു കൊടുത്തപ്പോൾ അവൾ കുട്ടിയെ നിറകണ്ണുകളോടെ തൊഴുതു]

[അതേ സമയം ഇപ്പുറത്ത്]

തിരുമേനി : എനിക്കൊന്നും വേണ്ടാ നിന്റെ കടയിലെ ജ്യൂസ്. അല്ലേലും നിനക്ക് നിന്റെ അച്ഛന്റെ പണി തന്നെയായിരുന്നു നല്ലത്.. ബീഡി തെറുപ്പ്... അങ്ങനെയുള്ളവനാ ഇപ്പൊ ജ്യൂസ് കടയിട്ട് നമ്മളെയൊക്കെ ജ്യൂസ് കുടിപ്പിക്കാൻ നടക്കുന്നത്.. എനിക്കൊന്നും വേണ്ടാ.. [തികഞ്ഞ അവജ്ഞയോടെ]

രാമൻ നായർ : ശരിയാ... എനിക്കും വേണ്ടാ...

[SOUND 04 തുടങ്ങുന്നു]

ദാസപ്പൻ : അതെന്താ തിരുമേനി, ഞങ്ങൾക്ക് വളർന്നൂടെ, മാറിക്കൂടെ, പുരോഗതി ഉണ്ടായിക്കൂടെ... അച്ഛനും അപ്പൂപ്പനും ചെയ്തിരുന്ന ജോലി തന്നെ നമ്മളും ചെയ്യണമെന്ന് എന്തായിത്ര നിർബന്ധം.. നമുക്കും ഒരു നല്ല കാലം വന്നൂടെ...

[ഇങ്ങനെ പറഞ്ഞുകൊണ്ട് ദാസപ്പൻ സ്റ്റേജിന്റെ മുന്നിലേക്ക് വരുന്നു]

[SOUND 04 തീരുന്നു]

[ബാക്ഗ്രൗണ്ടിൽ പട്ടി കുരയ്ക്കുന്ന ശബ്ദം]

തിരുമേനി : [ദേഷ്യത്തോടെ] ഹായ്.. എന്തായിത്... അതിനെയിതുവരെ ആരും തല്ലിക്കൊന്നില്ലേ.. കുറയ്ക്കുന്ന കുര കണ്ടില്ലേ... അശ്രീകരം...

[ദാസപ്പൻ ഒന്നും മിണ്ടാതെ തിരികെ കടയ്ക്കുളിലേക്കു കയറുന്നു]

[SOUND 05, ഫ്ലിക്കറിങ് ലൈറ്റ് തുടങ്ങുന്നു]

[സ്റ്റേജിന്റെ വലതു വശത്തുനിന്നും വെളിച്ചപ്പാട് പ്രവേശിക്കുന്നു. മുടി നീട്ടി വളർത്തിയിട്ടുണ്ട്, കൈയിൽ ഉടവാൾ, ചുവന്ന കുറി, ചെമ്പട്ട്, ചിലമ്പ്]

[വെളിച്ചപ്പാടിനെ കണ്ടതും ദാസപ്പനും രാമൻ നായരും തിരുമേനിയും രവിയും വളരെയധികം ഭയഭക്തി ബഹുമാനത്തോടെ എണീറ്റ് നിന്ന് തൊഴാൻ തുടങ്ങി. കുട്ടിയും ഭിക്ഷക്കാരിയും ഇവിടെ വെളിച്ചപ്പാടിനെ ബഹുമാനിക്കുന്നില്ല]

[വെളിച്ചപ്പാട് നല്ല ദേഷ്യത്തിലാണ്. തുള്ളിത്തുള്ളി സ്റ്റേജിന്റെ രണ്ടു വശത്തേക്കും കുറച്ചു നേരം വാളും കുലുക്കി ഓടി]

[SOUND 05, ഫ്ലിക്കറിങ് ലൈറ്റ് തീരുന്നു]

[ഓട്ടം നിറുത്തി, സ്റ്റേജിന്റെ മധ്യത്തിലെത്തി, ചെറുതായി തുള്ളാൻ തുടങ്ങി വെളിച്ചപ്പാട്]

രാമൻ നായർ : വെളിച്ചപ്പാടേ.. എന്താ പ്രശ്നം.. എന്തിനായിങ്ങനെ ദേഷ്യപ്പെടുന്നത്.. ദൈവകോപം എന്തെങ്കിലും ??

വെളിച്ചപ്പാട് : ദേവ്യെയ്... എന്നോട് പൊറുക്കേണമേ...

                    അതേ.. ഈ നാട് നശിക്കാൻ പോവുന്നു... ദേവന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ നടന്നിരിക്കുന്നു.

                    ദൈവകോപം ഉണ്ടായിരിക്കുന്നു...

തിരുമേനി : എന്താ വെളിച്ചപ്പാടെ കാര്യം... ദൈവകോപം ഉണ്ടാവാൻ മാത്രം ഇവിടെയെന്താണ് സംഭവിച്ചത്?

[വെളിച്ചപ്പാട് തുള്ളിക്കൊണ്ട് ദേവ്യെയ്... എന്നുവിളിച്ചു സ്റ്റേജിന്റെ വലത് വശത്തേയ്ക്ക് ഓടിയിട്ടു തിരികെ സ്റ്റേജിന്റെ നടുവിൽ വന്നു നിന്നു. തുള്ളൽ ചെറുതായി തുടർന്നുകൊണ്ട് പറഞ്ഞു]

വെളിച്ചപ്പാട് : ഇനി ഇതിൽപ്പരം എന്ത് സംഭവിക്കാൻ.. എല്ലാം നശിച്ചില്ലേ... ദേവന്റെ മുഖപ്രസാദം മങ്ങിയിരിക്കുന്നു. എനിക്കത് കാണാം.. എന്റെ ദേവ്യെയ്... നിന്നെ നീ തന്നെ കാത്തോളണേ...

[വെളിച്ചപ്പാട് വീണ്ടും സ്റ്റേജിന്റെ വലത് വശത്തേയ്ക്ക് ഓടിയിട്ടു തിരികെ സ്റ്റേജിന്റെ നടുവിൽ വന്നു നിന്നു. തുള്ളൽ ചെറുതായി തുടർന്നു]

ദാസപ്പൻ : ഒന്നും മനസ്സിലായില്ല വെളിച്ചപ്പാടെ... ഒന്ന് തെളിച്ചു പറയാമോ ?

വെളിച്ചപ്പാട് : ദേവ്യെ... അറിഞ്ഞില്ലാന്നുണ്ടോ... മാടായിപ്പാറക്കാവിൽ തെയ്യംകെട്ടാൻ കാട്ടുജാതിക്കാരെ അനുവദിച്ചിരിക്കുന്നു. ദേവ്യെ... ഇതിൽപ്പരം എന്താപത്താണ് ഇനി വരാനുള്ളത്... ദേവനെ മൊത്തം അശുദ്ധമാക്കില്ലേ അവർ... എന്റെ ദേവ്യെ....

[ഇത് കേട്ടതും രാമൻ നായരും തിരുമേനിയും കേൾക്കാൻ പാടില്ലാത്ത എന്തോ കേട്ടതുപോലെ അന്തംവിട്ടു നിന്നു]

രവി : ഇതാണോ ഇത്ര വല്യ കാര്യം വെളിച്ചപ്പാടെ.. ഇതിലെന്ത് ആപത്താണ് വരാനിരിക്കുന്നത്. അവരും മനുഷ്യർ തന്നെയല്ലേ... അവർ തെയ്യക്കോലം കെട്ടിയാൽ എങ്ങനെയാണ് ദേവൻ അശുദ്ധമാവുന്നതു. അവരും ദൈവത്തെ അറിഞ്ഞോട്ടെ.. ദൈവം ആരുടേയും സ്വകാര്യ സ്വത്തല്ലല്ലോ...

[വെളിച്ചപ്പാട് വീണ്ടും ദേവ്യെ... എന്നുംവിളിച്ചു വലതുവശത്തേക്കു ഓടിയിട്ട് തിരികെ സ്റ്റേജിന്റെ നടുവിൽ വന്നു നിന്നു. എന്നിട്ടു പറഞ്ഞു]

"മാടായിപ്പാറക്കാവിന്റെയും ദേവന്റെയും ചൈതന്യം നശിക്കും... നാട് മുടിയും... ദേവന്റെ അപ്രീതിയ്ക്ക് കാരണമാവും..."

ദാസപ്പൻ : ദൈവത്തിന്റെ ഇഷ്ടവും ഇഷ്ടക്കേടും തീരുമാനിക്കുന്നത് വെളിച്ചപ്പാടാണോ??

[വെളിച്ചപ്പാട് തുള്ളിക്കൊണ്ട് തിരിഞ്ഞുവന്ന് ദാസപ്പന്റെ ശിരസ്സിൽ ഉടവാൾ മുട്ടിച്ചു. ദാസപ്പൻ തൊഴുതുകൊണ്ടു ശിരസ്സ് നമിച്ചു. വെളിച്ചപ്പാട് വീണ്ടും തിരിഞ്ഞു കാണികളെ നോക്കി പറഞ്ഞു]

   "ദേവ്യെയ്......"

[ഉടൻ തിരുമേനി ദാസപ്പനോട്]

    "ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ, ദൈവത്തിന്റെ പ്രതിപുരുഷനാ വെളിച്ചപ്പാട്... മറക്കണ്ട... അങ്ങനെയുള്ള ഒരാളിനോടാണോ ഇങ്ങനെയൊക്കെ പറയുന്നത്..."

ദാസപ്പൻ : അതിനു ഞാനൊന്നും പറഞ്ഞില്ലല്ലോ.. ഒരു സംശയം ചോദിച്ചതല്ലേ...

[വെളിച്ചപ്പാട് തുള്ളിക്കൊണ്ടു പറഞ്ഞു]

"ദേവന് ഇഷ്ടമല്ല.... അത്ര തന്നെ..."

രവി : അതെങ്ങനെ ശരിയാവും ?

[അപ്പോഴേക്കും കുട്ടി ഭിക്ഷക്കാരിയുടെ അടുത്തുനിന്നും രവിയുടെ അരികിലേക്ക് വന്നു]

രവി തുടർന്നു : വെളിച്ചപ്പാടെ... ദേവന്റെ മുഖപ്രസാദം മങ്ങിയത് അതുകൊണ്ടൊന്നും അല്ലാ... 

   കീഴ്ജാതി, മേൽജാതി, അടിമ, ഉടമ, പാവപ്പെട്ടവൻ, പണക്കാരൻ തുടങ്ങിയ വേർതിരിവുകൾ ഇല്ലാത്ത ഒരു സമൂഹം... മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന, മനുഷ്യനെ പട്ടിയായി കാണാത്ത, മറ്റുള്ളവരുടെ ദുഃഖം സ്വന്തം ദുഃഖമായി കാണുന്ന, മറ്റുള്ളവരുടെ ഉയർച്ചയിൽ അഭിമാനിക്കുന്ന ഒരു സമൂഹം... അങ്ങനെയൊരു സമൂഹത്തിനു മാത്രമേ നാടിനെ പുരോഗതിയിലേക്ക് നയിക്കാനാവൂ \.. ഇതൊന്നുമില്ലാതെ നിങ്ങളെപ്പോലുള്ളവർ വെളിച്ചപ്പാടായിരിക്കുന്നിടത്തോളം കാലം ദേവന്റെ മുഖപ്രസാദം മങ്ങിത്തന്നെയിരിക്കും.. ആദ്യം ഒരു നല്ല മനുഷ്യനാകൂ...

[ഇത് കേട്ടതും കോപം കൊണ്ട് ജ്വലിച്ച വെളിച്ചപ്പാട് എന്റെ ദേവ്യെ... എന്നു വിളിച്ചുകൊണ്ടു സ്റ്റേജിന്റെ രണ്ടു വശത്തേക്കും രണ്ടു തവണ ഓടുന്നു. സ്റ്റേജിൽ ഫ്ലിക്കറിങ് ലൈറ്റ്, ചെണ്ടയുടെ ശബ്ദം... വെളിച്ചപ്പാട് സ്റ്റേജിന്റെ നടുക്ക് വരുന്നു]

രവി തുടർന്നു : കാലം മാറിയതും നാട്ടു നടപ്പുകൾ മാറിയതും ഒന്നും തിരുമേനിയെപ്പോലെ വെളിച്ചപ്പാടും അറിഞ്ഞില്ലേ.. ശ്രീ നാരായണ ഗുരുദേവനും, ചട്ടമ്പി സ്വാമിയും മഹാത്മാ അയ്യങ്കാളിയുമൊക്കെ ഉയർത്തിപ്പിടിച്ച നവോദ്ധാന മൂല്യങ്ങളെ കണ്ടില്ലെന്നു നടിക്കാൻ ഇനി വരുന്ന സമൂഹത്തിനു കഴിയില്ല. ജാതി വെറി പൂണ്ട നിങ്ങളെപ്പോലെയുള്ളവർക്ക് അവരെ അടിച്ചൊതുക്കാനും കഴിയില്ല, അവർ മുന്നേറി വരിക തന്നെ ചെയ്യും.. 

ഇന്നല്ലെങ്കിൽ നാളെ...

[SOUND06 തുടങ്ങുന്നു]

[ഇത് കേട്ടതും കോപം കൊണ്ട് ജ്വലിച്ച വെളിച്ചപ്പാട് കൈകൾ രണ്ടും വായുവിൽ ഉയർത്തിപ്പിടിച്ചു ഒരു നിമിഷം നിന്നു. എന്നിട്ട് രവിയെ വെളിച്ചപ്പാട് ചവിട്ടി വീഴ്ത്തുന്നു. വെളിച്ചപ്പാട് വീണ്ടും തിരിഞ്ഞു നിന്ന് കൈകൾ വായുവിലേക്ക് ഉയർത്തി. അപ്പോൾ കുട്ടി അച്ഛാ അച്ഛാ എന്ന് വിളിച്ചുകൊണ്ടു രവിയുടെ പുറത്തേക്ക് ചാഞ്ഞു കിടക്കും. വെളിച്ചപ്പാട് വീണ്ടും തിരിഞ്ഞു കുട്ടിയെ കൈയിലെടുത്തു ദൂരേയ്ക്ക് വലിച്ചെറിയുന്നു. കുട്ടി ചെന്ന് വീഴുന്നത് ഭിക്ഷക്കാരിയുടെ മുന്നിലേക്കാണ്]

[ഒരു നിമിഷം കുട്ടിയെ നോക്കിയ ശേഷം അവർ കോപാകുലയായി ചാടി എഴുന്നേൽക്കുന്നു, എന്നിട്ടു ഉറക്കെ വിളിച്ചു പറയുന്നു]

"നിർത്തൂ........"

[SOUND06 തീരുന്നു] 

[എല്ലാരും പെട്ടെന്ന് നിശ്ശബ്ദരാവുന്നു. എല്ലാരും ചുറ്റിലും നോക്കീട്ടു ആ സ്ത്രീയെ നോക്കുന്നു. സ്പോട്ട്ലൈറ്റ് അവരെ ഫോക്കസ് ചെയ്യുന്നു. അവർ കോപംകൊണ്ട് ജ്വലിക്കുന്നു. സ്റ്റേജിൽ ഒരു നേരിയ ചുവന്ന വെളിച്ചം മാത്രം]

[പാറിപ്പറക്കുന്ന മുടിയും ജ്വലിക്കുന്ന കണ്ണുകളുമായി അവൾ വെളിച്ചപ്പാടിന് അടുത്തേയ്ക്കു നടന്നടുക്കുന്നു. അപ്പോൾ വെളിച്ചപ്പാടും തിരുമേനിയും രാമൻ നായരും രണ്ടടി പുറകോട്ടു നടക്കുന്നു. തറയിൽ നിന്നും എണീറ്റ് രവി പതുക്കെ പതുക്കെ പോയി കുട്ടിയെ എടുക്കുന്നു]

[ആ സ്ത്രീ വെളിച്ചപ്പാടിന് മുന്നിൽ വന്നു നിന്ന് ഒരു നിമിഷം മുഖത്തേക്ക് നോക്കി നിന്ന ശേഷം, ദേഷ്യത്തോടെ അലറിവിളിച്ചുകൊണ്ടു സർവ്വ ശക്തിയുമെടുത്തു വെളിച്ചപ്പാടിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി വീഴ്ത്തുന്നു. വെളിച്ചപ്പാട് ഉടവാളുമായി തറയിലേക്കു മലർന്നു വീഴുന്നു. അവൾ വീണ്ടും ദേഷ്യത്തോടെ അലറിവിളിച്ചുകൊണ്ടു സർവ്വ ശക്തിയുമെടുത്ത് വെളിച്ചപ്പാടിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടുന്നു. അപ്പോൾ വേദനകൊണ്ടു പുളഞ്ഞ വെളിച്ചപ്പാട് തന്റെ വലതു കൈ അറിയാതെ പൊക്കുന്നു. അവൾ തന്റെ ഇടതു കൈ കൊണ്ട് വെളിച്ചപ്പാടിന്റെ വലതു കയ്യിൽ പിടിക്കുന്നു. എന്നിട്ട് തന്റെ വലതു കൈ കൊണ്ട് അയാളുടെ കയ്യിൽ നിന്നും ഉടവാൾ പിടിച്ചു വാങ്ങുന്നു. തന്റെ വലതു കാൽ വെളിച്ചപ്പാടിന്റെ നെഞ്ചിലും, വലതു കയ്യിൽ ഉടവാളും ഇടതു കയ്യിൽ അയാളുടെ കയ്യുമായി അവൾ കാണികളെ നോക്കി നിന്നു. സ്റ്റേജിൽ ലൈറ്റുകൾ ഫ്ലിക്കർ ചെയ്തതിനു ശേഷം അവളെ ഫോക്കസ് ചെയ്യുന്നു. എന്നിട്ടവൾ ഉച്ചത്തിൽ കാണികളെ നോക്കി പറഞ്ഞു]

"നിർത്താറായില്ലേ നിങ്ങൾക്കീ ജാതിവെറി, നിർത്താറായില്ലേ നിങ്ങൾക്കീ ചോരക്കൊതി..

മണ്ണിന്റെ പേരിൽ, മതത്തിന്റെ പേരിൽ, ജാതിയുടെ പേരിൽ, ദൈവത്തിന്റെ പേരിൽ, പണത്തിന്റെ പേരിൽ തമ്മിത്തല്ലി ചാകുന്നത് മതിയാക്കാറായില്ലേ നിങ്ങള്ക്ക്..."

"മനുഷ്യനെ സൃഷ്ടിച്ചത് ദൈവമാണെങ്കിൽ, മതത്തെ സൃഷ്ടിച്ചത് മനുഷ്യനാണെങ്കിൽ, മനുഷ്യനും മതത്തിനും മുമ്പേ പിറന്ന ദൈവത്തിനു എന്ത് ജാതി, എന്ത് മതം... എന്നിട്ടും ഇവയെല്ലാം ദൈവത്തിന് ചാർത്തിക്കൊടുത്തു നിങ്ങൾ ദൈവത്തിനുവേണ്ടി പരസ്പരം പോരടിക്കുന്നു, ചാകുന്നു... എന്തിനു വേണ്ടി ??"

[എന്നിട്ട് ശബ്ദം താഴ്ത്തി, വിഷാദ ഭാവത്തിൽ]

"എന്നെപ്പോലെ നൂറു കണക്കിന് സ്ത്രീകൾ ഇന്ന് വഴിയരികിൽ ഭ്രാന്തിയെപ്പോലെ ഭിക്ഷയെടുത്തു ജീവിക്കുന്നത് ജാതിവെറി മൂത്തവരുടെ കൊലക്കത്തിക്ക് ഉറ്റവരെ നഷ്ടപ്പെട്ടതുകൊണ്ടാണ്..."

[ഒരു നിമിഷം അവളുടെ തല വിഷമംകൊണ്ടു താഴുന്നു. പെട്ടെന്ന് തല പൊക്കി വീണ്ടും ഉറച്ച സ്വരത്തിൽ അവൾ പറഞ്ഞു]

"നിർത്തണം നമ്മളിത്... മാറണം നമ്മൾ..."

"ഇനി വരുന്ന തലമുറയിലെങ്കിലും ഈ വിഷം കുത്തിവയ്ക്കാതെ നോക്കണം നമ്മൾ... നമുക്കെല്ലാവർക്കും ഉള്ളത് ഒരേ കടൽ, ഒരേ ആകാശം, ഒരേ ഭൂമി, ഒരു ജീവിതം... ഇവയെല്ലാം എന്നും മനോഹരമായിരിക്കാൻ മാറണം നമ്മുടെ മനസ്സ്..."

"അതെ... മാറണം നമ്മുടെ മനസ്സ്"

[ഒരു നിമിഷം കഴിയുമ്പോൾ സ്റ്റേജ് മുഴുവൻ ഇരുട്ടായി മാറുന്നു. കടയുടെ മുന്നിലുള്ള കസേരകൾ ഉൾപ്പടെ ആളുകൾ എല്ലാരും സ്റ്റേജിൽ നിന്നും മാറണം]

[സ്റ്റേജിന്റെ സൈഡിൽ നിന്നും കയ്യിൽ പന്തവുമായി മൂന്നു പെൺകുട്ടികൾ കടന്നു വരുന്നു... വേഷം കറുപ്പ്]

[പൂമരം സിനിമയിലെ "ഒരേ സൂര്യനല്ലേ" എന്നു തുടങ്ങുന്ന ഗാനം കേൾപ്പിക്കുന്നു]

[മൂന്നു മിനിറ്റ് പാട്ടും ഡാൻസും.. പാട്ട് തീരാറാവുമ്പോൾ ശ്രീ ബുദ്ധന്റെ വചനവും ശിരസ്സും ഉള്ള ഒരു ബാനർ സ്റ്റേജിൽ നീട്ടിപ്പിടിയ്ക്കുന്നു]

[കർട്ടൻ താഴ്ത്തുന്നു... നന്ദി.. നമസ്കാരം]

Comments

Popular posts from this blog

അവനും അവളും

അവനും അവളും. അവരെ രണ്ടുപേരെയും എനിക്ക് വളരെ നന്നായി അറിയാം. അവനെയാണോ അവളെയാണോ എനിക്ക് ഏറ്റവും കൂടുതല്‍ നന്നായി അറിയാവുന്നതെന്ന് ചോദിച്ചാല്‍, ഉത്തരമില്ല ആരെയാണെന്ന്. ജനിച്ച നാള്‍ മുതല്‍ ഞാന്‍ കൂടെ കൊണ്ട് നടക്കുന്നതാണു അവനെ. ഇന്നുവരെ ഈ നിമിഷം വരെ നമ്മള്‍ പിരിഞ്ഞിരുന്നിട്ടില്ല. പക്ഷെ അവളെ ഞാന്‍ പരിചയപ്പെട്ടിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. അന്നാണ് അവനും അവളും പരസ്പരം കാണുന്നത്, അവന് അവളെയും അവള്‍ക്ക് അവനെയും ഇഷ്ടമാണെന്ന് പറയുന്നത്. അതിനു ശേഷം അവര്‍ തമ്മില്‍ ഒരുപാട് അടുത്തു. എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറഞ്ഞു. മനസ്സില്‍ വിഷമമോ സന്തോഷമോ എന്തുണ്ടായാലും അവര്‍ പരസ്പരം പങ്കുവച്ചു. അല്പം പോലും പിശുക്ക് അവര്‍ അതില്‍ കാണിച്ചില്ല. കാലക്രമേണ അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി. അവന്‍ ആരെയെങ്കിലും ഇത്രക്ക് സ്നേഹിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല, ഇനി ആരെയെങ്കിലും ഇതിനേക്കാള്‍ കൂടുതല്‍ സ്നേഹിക്കാന്‍ പറ്റുമോ എന്നും എനിക്കറിയില്ല, കാരണം അത്രയ്ക്ക് ഇഷ്ടമാണ് അവന് അവളെ. കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നുമെങ്കിലും സത്യം അതാണ്‌. അവള്‍ക്ക് അവനോടും അങ്ങനെ തന്നെയാണ്. ഞാന്‍ എന്തിനാണ് അവരെക്കുറിച്ച് എഴുതുന്നതെന്...

അങ്ങനെ ഞാനും തുടങ്ങി ഒരെണ്ണം

എന്റെ ആദ്യ പോസ്റ്റിങ്ങ്‌ ആണ് ഇത്... എല്ലാര്‍ക്കും ബ്ലോഗ്‌ ഉണ്ട്. അപ്പോള്‍ ഞാന്‍ ചിന്തിച്ചു എല്ലാര്‍ക്കും ആകാമെങ്കില്‍ പിന്നെ എന്തുകൊണ്ട് എനിക്കും ഒരെണ്ണം ആയിക്കൂടാ... ആ ചിന്തയില്‍ നിന്നും ഉരിത്തിരിഞ്ഞു വന്നതാണ്‌ എന്റെ ഈ ബ്ലോഗ്‌. അങ്ങനെ ഞാനും തുടങ്ങി ഒരെണ്ണം. പിന്നെ ബ്ലോഗിന്റെ പേര് കണ്ടു ആരും ഞെട്ടണ്ട.. പനങ്ങോട് എന്നുള്ളത് ഞാന്‍ ജീവിക്കുന്ന എന്റെ കൊച്ചു ഗ്രാമം ആണ്.. വളരെ മനോഹരമായ ഒരു കൊച്ചു പ്രശാന്ത സുന്ദരമായ സ്ഥലം. എല്ലാര്‍ക്കും അറിയാവുന്ന ലോക പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കോവളം ബീച്ചിനു അടുത്താണ് ഈ ഗ്രാമം. ആ ഗ്രാമത്തിലെ ഒരു കൊച്ചു വലിയ മനുഷ്യന്‍ ആണ് ഈ പനങ്ങോടന്‍ എന്ന ഞാന്‍... ബാക്കിയൊക്കെ പിന്നെ എഴുതാം, ആദ്യം ബ്ലോഗില്‍ വല്ലതും പതിഞ്ഞാന്നു നോക്കട്ടെ. എന്ന് നിങ്ങളുടെ സ്വന്തം പനങ്ങോടന്‍

കൊറോണക്കാലം - പരോളും കിട്ടി, മോളെയും കിട്ടി

നീണ്ട 23 ദിവസത്തെ ക്വാറന്റൈൻ ജീവിതത്തിനു ശേഷം ഇന്നലെ വീടിനു പുറത്തിറങ്ങി. കോവിഡ് നെഗറ്റീവ് ആയിട്ട് 8 ദിവസങ്ങൾ കഴിഞ്ഞു. ഇന്നലെ രാവിലെ തന്നെ ഞാൻ ഉപയോഗിച്ചുകൊണ്ടിരുന്ന പാത്രങ്ങളും കപ്പുകളും ഫ്ലാസ്കും എല്ലാം നല്ല ചൂടു വെള്ളത്തിൽ സ്റ്റെറിലൈസ് ചെയ്തു. തുണികൾ എല്ലാം കഴുകാനായി സോപ്പുവെള്ളത്തിൽ ഡെറ്റോളും കൂടെയിട്ട് മുക്കിവച്ചു. കുറച്ചു കഴിഞ്ഞപ്പോൾ വീട് ഡിസിൻഫക്റ്റ് ചെയ്യാനായി ആള് വന്നു. വീട് മൊത്തം സാനിറ്റൈസ് ചെയ്ത ശേഷം ഫ്യുമിഗേഷൻ നടത്തി. എല്ലാ ജനലും വാതിലും അടച്ച ശേഷമാണ് അത് ചെയ്യുന്നത്. വീട് മൊത്തം പുകകൊണ്ട് നിറഞ്ഞു. ഏകദേശം 20 മിനിറ്റ് കഴിഞ്ഞു എല്ലാ ജനലുകളും വാതിലുകളും തുറന്നിട്ടാൽ പുക പുറത്തു പൊയ്ക്കോളും. എന്റെ കാറും ഫ്യുമിഗേഷൻ ചെയ്തു. ഇതെല്ലാം കഴിഞ്ഞു ഞാൻ കുളിച്ചു റെഡിയായി മോളുടെ അടുത്തേക്ക് പോയി. മൂന്നാഴ്ചയിൽ കൂടുതലായി മോളോട് ഒന്ന് ശെരിക്കു സംസാരിച്ചിട്ട്. മോൾ അവളുടെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പിന്നെ കുഞ്ഞമ്മയുടേയുമൊക്കെ അടുത്താണ് ഇത്രയും ദിവസം നിന്നത്. അനു മിക്കവാറും ചോദിക്കും അവളെ വീഡിയോ കാൾ ചെയ്തൂടെ എന്ന്. ഞാൻ ചെയ്തില്ല. വീഡിയോ കാൾ ചെയ്തുകണ്ടാൽ പിന്നെ ചിലപ്പോൾ നേരിൽ കാണണമെന്ന് ...